ഡൽഹിയിൽ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ തീ പടർന്ന് യാത്രക്കാർക്ക് പരിക്ക് പറ്റി. റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരം യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിയതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് കംപാർട്ട്മെന്റിൽ തീ പടരാൻ കാരണമായത്. ദീപാവലി സീസണായതിനാൽ അതിനു വേണ്ടി കൊണ്ടുപോയ പടക്കമായിരിക്കാം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നത് എന്ന് കരുതുന്നു.
വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്ന് റെയിൽവേ പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നു. യാത്രക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് കംപാർട്ട്മെന്റിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണയ്ക്കാൻ കഴിഞ്ഞത് മൂലം അപകടം ഒഴിവാക്കാനായി.
പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് അഗ്നിബാധയ്ക്ക് കാരണമായി. സംഭവ സ്ഥലം ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വാഡ് അടക്കം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. സൾഫർ, പൊട്ടാസ്യം സാന്നിധ്യമാണ് അഗ്നിബാധയുണ്ടായ സ്ഥലത്ത് കണ്ടെത്തിയതെന്ന് പൊലീസ് വിശദമാക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
അടുത്തകാലത്തായി ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കൂടുന്നതിനാൽ ദീപാവലി സീസൺ മുതലെടുത്ത് ആരെങ്കിലും ചെയ്തതാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് പടക്കം പൊട്ടാൻ കാരണമായ സാഹചര്യത്തേക്കുറിച്ച് അന്വേഷണം നടക്കുന്നതായി റെയിൽവേ പൊലീസ് വ്യക്തമാക്കുന്നു.
English summary : Explosion in the running train ! Injuries to passengers ; Police have started an investigation