പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. ‘ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ’ എന്നാണ് പ്രതികരണം തേടാനെത്തിയ മാധ്യമങ്ങളെ എന്‍എന്‍ കൃഷ്ണദാസ് അധിക്ഷേപിച്ചത്. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് സംഭവം.(CPIM state committee member NN Krishnadas made allegations against the media)
ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ആയിരക്കണക്കിന് ആളുകളുടെ ചോരകൊണ്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ഷുക്കൂറിന്റെ ഒരുതുള്ള ചോരയും ഈ പാര്‍ട്ടിയിലുണ്ട്. സിപിഎമ്മില്‍ പൊട്ടിത്തെറി, പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷൂക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. എന്നാണ് കൃഷ്ണദാസ് പറഞ്ഞത്.
ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഷുക്കൂറിനുവേണ്ടി താന്‍ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്റെ രോമത്തില്‍ തൊടാനുള്ള ശേഷി ആര്‍ക്കുമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ‘എനിക്ക് ഇഷ്ടമുള്ളിടത്ത് താന്‍ പോകും. അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ല. പാലക്കാട് ഏത് വിട്ടിലും എനിക്ക് പോകാം. ഇറച്ചിക്കടയുടെ മുന്നില്‍ പട്ടിനില്‍ക്കുംപോലെ പോയി നില്‍ക്ക്. മതി, മതി പോയ്‌ക്കോ’ – കൃഷ്ണദാസ് പറഞ്ഞു.