പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതിന് മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. The woman killed 13 people including her parents with poison.
പാകിസ്ഥാനിൽ നടന്ന സംഭവത്തിൽ ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം.
കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.
അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ, അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് ഇതിനെ ചുറ്റിപ്പറ്റി അന്വേഷണമാരംഭിക്കുകയിരുന്നു.
അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കടുകൈയ്ക്ക് മുതിര്‍ന്നതെന്ന് ഷെയ്‌സ്ത പോലീസിനോട് ഏറ്റുപറഞ്ഞു. വിഷദ്രാവകം കൈമാറിയത് അമീറാണെന്നുള്ള ഷെയ്‌സ്തയുടെ മൊഴിയേത്തുടര്‍ന്ന് പോലീസ് ഇയാളേയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.