ബലാത്സംഗ ഇരകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന പതിവ് കോടതി ഉത്തരവുകളിൽ നിന്നും വ്യതിചലിച്ച് കേരള ഹൈക്കോടതി.Kerala High Court departs from regular court orders allowing abortions for rape victims.
പ്രായപൂർത്തിയാകാത്ത ഇര ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണ് എന്ന് ചൂണ്ടിക്കാട്ടായാണ് നടപടി. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് അംഗീകരിച്ചാണ് ജസ്റ്റിസ് വിജി അരുണിൻ്റെ ഉത്തരവ്.
പതിനേഴ്കാരിയായ പെൺകുട്ടിയുടെ അമ്മയാണ് ഹർജി നൽകിയിരുന്നത്. ഇര 32 ആഴ്ച ഗർഭിണിയാണ്. സഹപാഠി പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തതിൻ്റെ ഫലമാണ് ഗർഭധാരണമുണ്ടായത്.
പെൺകുട്ടിയെ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുന്നതുവരെ ഗർഭിണിയായ വിവരം ഇരയ്‌ക്കോ മാതാവിനോ അറിയാമായിരുന്നില്ല. അപ്പോഴേക്കും ഗർഭാവസ്ഥ 27 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു.
പെൺകുട്ടി പരിഭ്രാന്തിയിലാണെന്നും ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാൻ അപേക്ഷിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
പെൺകുട്ടിയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.
അവർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പ്രസവശേഷം കുഞ്ഞിൻ്റെ ദത്ത് അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്നതിന് സർക്കാരിന് കോടതി നിർദേശം നൽകി.
ഗർഭസ്ഥശിശു ഏകദേശം പൂർണ വളർച്ചയിലെത്തി എന്നാണ് ബോർഡ് കോടതിയെ അറിയിച്ചത്. നിലവിൽ പെൺകുട്ടിക്ക് മാനസിക പ്രശ്നമൊന്നുമില്ലെന്നും മാനസിക രോഗവിദഗ്ധനും റിപ്പോർട്ട് നൽകിയിരുന്നു.