സർക്കുലേഷൻ കുത്തനെ ഇടിയുന്നതിനിടെ വില കൂട്ടി പിടിച്ചു നിൽപ്പിനൊരുങ്ങി മലയാള പത്രങ്ങൾ. എബിസിയുടെ ഏപ്രിൽ മാസത്തെ കണക്കനുസരിച്ച് 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയിൽ 5,51,919 കോപ്പികൾ കുറഞ്ഞു. ഇപ്പോഴും മാതൃഭൂമിയേക്കാൽ 80 ശതമാനത്തിൻ്റെ ലീഡ് ഉണ്ടെന്ന് മലയാള മനോരമ തന്നെ പറയുന്നു.Malayalam newspapers are preparing to hold on by increasing the price while the circulation is falling sharpl
പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് ഇതിനിടെ വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്.
ഇതേ അവസ്ഥയില്‍ മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്. ലക്ഷങ്ങളുടെ പരസ്യവരുമാനമാണ് പത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കുലേഷന്‍ അനുസരിച്ച് പ്രത്യേക നിരക്കാണ് ഈടാക്കുന്നതും. ഇതൊന്നും കൂടാതെയാണ് വരിസംഖ്യ കൂട്ടുന്നതും.
മാതൃഭൂമി പത്രമാണ് വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 പൈസയാണ് മാതൃഭൂമി പത്രത്തിന്റെ ഒരു കോപ്പിയുടെ വില. ഞായറാഴ്ചകളില്‍ ഇത് 9.00 രൂപയാണ്. ഇപ്പോള്‍ ഒരു കോപ്പിക്ക് 50 പൈസയാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കോപ്പിയുടെ വില 9.00 രൂപയും ഞായറാഴ്ചകളില്‍ 9.50 രൂപയുമാകും.
സെപ്തംബര്‍ 23 മുതലാണ് വില വര്‍ധന എന്നാണ് മാതൃഭൂമിയുടെ പ്രഖ്യാപനം. “രണ്ട് വര്‍ഷത്തിലേറെയായി വില വര്‍ധിപ്പിച്ചിട്ടില്ല. വില കൂടാത്ത ഒരേ ഒരു ഉത്പന്നം പത്രം മാത്രമാണ്. ഉത്പാദന ചെലവിലുണ്ടായ വര്‍ധന കാരണം പത്രങ്ങള്‍ പ്രതിസന്ധിയിലാണ്.
പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ധന.” – മാതൃഭൂമി പറയുന്നു. വായനക്കാര്‍ സഹകരിക്കണം എന്നും പത്രത്തിന്റെ അഭ്യര്‍ത്ഥനയുണ്ട്. കോവിഡിന് ശേഷം പത്രങ്ങളുടെ പ്രചാരം പൊതുവെ കുറഞ്ഞിട്ടുണ്ട്. ഇതും നിരക്ക് വര്‍ധനയ്ക്ക് ഒരു കാരണമാകുന്നുണ്ട്.
മാതൃഭൂമിയാണ് വില വര്‍ധന ആദ്യം പ്രഖ്യാപിച്ചതെങ്കിലും മനോരമയും മറ്റു പത്രങ്ങളും ഉടന്‍ തന്നെ വില വര്‍ധിപ്പിച്ചേക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് മലയാളം പത്രങ്ങളാണ്.
ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ കൂടുതല്‍ വിലയാണ് മലയാള പത്രങ്ങള്‍ക്ക്. ഇംഗ്ലീഷ് പത്രങ്ങളുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഹിന്ദു കേരളത്തില്‍ ഈടാക്കുന്നത് കോപ്പിക്ക് എട്ടു രൂപയാണ്. ടൈംസ് ഓഫ് ഇന്ത്യ കോപ്പിക്ക് 7 രൂപയും. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് കോപ്പിക്ക് 9.00 രൂപ വാങ്ങുന്നത്. ഇപ്പോള്‍ അതിലും വലിയ വര്‍ധനയാണ് മലയാള പത്രങ്ങള്‍ വരുത്തുന്നത്.
ഇംഗ്ലീഷ് പത്രങ്ങളുടെ വില മറ്റ് സംസ്ഥാനങ്ങളില്‍ താരതമ്യേന വളരെ കുറവാണ്. കര്‍ണാടകയില്‍ ടൈംസ് ഓഫ് ഇന്ത്യ ഈടാക്കുന്നത് കോപ്പിക്ക് പരമാവധി ആറു രൂപവരെയാണ്. ഡെക്കാന്‍ ഹെറാള്‍ഡ് വാങ്ങിക്കുന്നത് ഏഴ് രൂപയും. ഹിന്ദുവും സമാന വില തന്നെയാണ് ഈടാക്കുന്നത്. മലയാള പത്രങ്ങള്‍ കേരളത്തില്‍ വില കൂട്ടുന്നതുകൊണ്ടാണ് ഇംഗ്ലീഷ് പത്രങ്ങളും കേരളത്തില്‍ ഇതേ വഴിയില്‍ സഞ്ചരിക്കുന്നത്.
മലയാളത്തിൽ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്രയും ഇടിവുണ്ടായത്.
2018ൽ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. മാതൃഭൂമിയേക്കാൾ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാൾ ഏറെ മുന്നിൽ തന്നെയാണ് മലയാള മനോരമ.
ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ ലോകത്തെല്ലായിടത്തും അച്ചടിമാധ്യമങ്ങൾ പ്രതിസന്ധി നേരിടുകയാണ്. ഇതിൽ വലിയ തട്ടുകേട് പറ്റാതെ മുന്നോട്ടുപോകുന്നത് മനോരമ അടക്കം ചുരുക്കം പത്രങ്ങൾ മാത്രമാണ് എന്നതാണ് യാഥാർഥ്യം.
ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയെന്ന അവകാശവാദവും പാർട്ടിപത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാലയളവിൽ 17,414 കോപ്പികളുടെ വർദ്ധന ഉണ്ടായെന്നാണ് എബിസിയെ ഉദ്ധരിച്ച് ദേശാഭിമാനി പറയുന്നത്. എട്ട് വർഷത്തോളമായി തുടരുന്ന ഇടത് ഭരണത്തിൻ്റെ സ്വാധീനമാണ് കാരണമെന്നും പറയുന്നു. സർവീസ് സംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും സമ്മർദം കാരണം കൂടുതൽ പേരെക്കൊണ്ട് പത്രം എടുപ്പിക്കാൻ കഴിയുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്.