തിരുവനന്തപുരം: വസ്തുവിന്റെ കരമൊടുക്കാൻ ആധാറുമായി ബന്ധിച്ച മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നിർബ്ബന്ധമാക്കും.The OTP number sent to the Aadhaar-linked mobile phone will be mandatory to pay the property tax
ഒരാളിന്റെ പേരിലുള്ള സ്ഥലത്തിന്റെ കരം മറ്റൊരു വ്യക്തി ഒടുക്കി വസ്തുവുടമയെ വട്ടംകറക്കുന്നസ്ഥിതി ഇതോടെ ഒഴിവാകും. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് പുതിയ സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചത്.
സ്റ്റേറ്റ് ഐ.ടി സെല്ലിനാണ് ചുമതല.ഇപ്പോൾ വില്ലേജ് ഓഫീസിൽ നേരിട്ടോ ഏതെങ്കിലും അക്ഷയകേന്ദ്രത്തിൽ നിന്നോ ആരുടെ പേരിലുള്ള സ്ഥലത്തിന്റെ കരവും ആർക്കും അടച്ച് രസീതുവാങ്ങാം.
ബാങ്ക് വായ്പകൾ, കാർഷിക വായ്പ, സബ്സിഡി, തൊഴിലുറപ്പ് സേവനങ്ങൾക്കൊക്കെ കരം അടച്ച രസീത് നിർബന്ധമാണ്. ഒറിജിനൽ രസീത് വേണം താനും. രസീത് നഷ്ടമായാൽ കരം ഒടുക്കിയ സ്ഥലത്തു നിന്നേ ഡ്യൂപ്ളിക്കേറ്റ് ലഭ്യമാവൂ.
കോടതി ജാമ്യത്തിനും മറ്റും ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെങ്കിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോൾ ഒറിജിനിൽ കിട്ടണമെന്നില്ല.
ഒരുവ്യക്തിയുടെ എല്ലാഭൂമിയും ഒറ്റ തണ്ടപ്പേരിൽ കൊണ്ടുവരുന്ന ‘യൂണിക് തണ്ടപ്പേർ’ സംവിധാനത്തിന്റെ വേഗത കൂട്ടും. 2022 മേയിൽ തുടങ്ങിയെങ്കിലും 46,366 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.
യൂണിക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കും. ബിനാമി ഇടപാടുകൾ വഴിയുള്ള വസ്തു സമ്പാദനത്തിന് യൂണിക് സംവിധാനം തടയിടും. മിച്ചഭൂമി കൃത്യമായി കണ്ടെത്താനും കഴിയും.
വസ്തു കൈവശക്കാരന്റെ പേരും രജിസ്റ്ററിലെ ക്രമനമ്പരും ചേരുന്നതാണ് തണ്ടപ്പേർ.ആധാർ ലിങ്ക് ചെയ്യാൻറവന്യുവകുപ്പിന്റെ പോർട്ടലിൽ സജ്ജമാക്കിയിട്ടുള്ള പുതിയ മെനുവിലാണ് വസ്തുവിവരങ്ങളും ആധാർ നമ്പരും നൽകി ലിങ്ക് ചെയ്യേണ്ടത്.
മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടത്താം. ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ചോ, ഐറിസ് ഡിറ്റക്ടറിലൂടെ കൃഷ്ണമണി പരിശോധിച്ചോ ചെയ്യാം.