കാണാൻ ഏറെ മനോഹരമെങ്കിലും കാർഷിക കുടിയേറ്റ മേഖലയായ ഇടുക്കി കല്യാണത്തണ്ടിൽ നിന്നും കർഷകർ വീടും കൃഷിയിടവും ഉൾപ്പെടെ ഒഴിഞ്ഞു പോകുന്നത് പതിവാകുന്നു.(Locals left this place in Kerala along with their houses)
കഴിഞ്ഞ ഏതാനും വർഷത്തിനിടെ 16 കുടുംബങ്ങളാണ് പ്രദേശത്തു നിന്നും വീടും കൃഷിയും ഉപേക്ഷിച്ച് പോയത്. റവന്യു വകുപ്പ് പ്രദേശം റവന്യു ഭൂമിയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നതും കൈവശാവകാശ രേഖകൾ ഉൾപ്പെടെ ലഭിക്കാനുള്ള തടസവുമാണ് പ്രദേശവാസികളെ കുടിയിറങ്ങാൻ നിർബന്ധിതമാക്കുന്നത്.
റവന്യു വകുപ്പ് അവകാശം ഉന്നയിച്ച സ്ഥിതിക്ക് ഭാവിയിൽ പട്ടയം പോലും ലഭിക്കാൻ ബുദ്ധിമുട്ടാകും എന്ന ചിന്തയും കുടിയേറ്റക്കാരെ വലയ്ക്കുന്നുണ്ട്.
ഹൈറേഞ്ചിന്റെ കുടിയേറ്റ കാലം മുതൽ പ്രദേശത്ത് കുടിയേറ്റ കർഷകർ താമസിച്ചിരുന്നതായി പഴമക്കാർ പറയുന്നു. അന്ന് കാട്ടാനയോടും രോഗങ്ങളോടും പടവെട്ടിയാണ് പ്രദേശത്ത് കൃഷിയിറക്കിയത്.
വർഷങ്ങൾക്കു ശേഷം വീണ്ടും കാട്ടുപന്നി ഉൾപ്പെടെ മൃഗങ്ങളുടെ ആക്രമണവും പ്രദേശത്ത് പതിവായി. കൃഷി നശിപ്പിക്കുന്ന മൃഗങ്ങൾക്കൊപ്പം കുടിയിറക്ക് ഭീഷണി കൂടി നേരിട്ടതോടെ താമസിച്ചിരുന്ന വീടും കൃഷിയിടവും ഉപേക്ഷിച്ച് പലരും മലയിറങ്ങി.
കാർഷിക വിളകളുടെ വിലത്തകർച്ചയും കൃഷിയിൽ നേരിട്ട നഷ്ടവും കർഷകർക്ക് തിരിച്ചടിയായി.