മാധ്യമ പ്രവർത്തകർക്കെതിരെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്. (Suresh Gopi filed a complaint against journalists)
സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. തൃശൂർ രാമനിലയത്തിനു മുന്നിലായിരുന്നു സംഭവം. തന്റെ വഴി തന്റെ അവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രോഷം.
മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ച സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ കേന്ദ്രം നിർദേശം നൽകി.
സംഭവത്തിൽ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.സംഭവത്തിൽ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടുന്നുവെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.