ചേർത്തല: നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിലെ പ്രതിയായ യുവതിയേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. The accused in the case of burying a newborn baby was also taken into custody by the police
കുഞ്ഞിന്റെ അമ്മ പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡിൽ ആനമൂട്ടിൽ ചിറയിൽ ഡോണാ ജോജി (22) അടക്കമുള്ള പ്രതികളെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഡോണയുടെ കാമുകൻ തകഴി വിരുപ്പാല രണ്ടു പറപുത്തൻ പറമ്പ് തോമസ് ജോസഫ് (24), മറവ് ചെയ്യാൻ സഹായിച്ച തകഴി ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരാണ് കേസിലെ മറ്റു രണ്ടു പ്രതികൾ.
ഇവരെ നേരത്തേ തന്നെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പ്രതികളെ ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ഡോണയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചതാണോ, കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
കസ്റ്റഡിയിൽ അഞ്ച് ദിവസം വേണമെന്നാണ് പൊലീസ് ആവശ്യപെട്ടത്. എന്നാൽ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകാൻ മജിസ്ട്രേറ്റ് ഷെറിൻ ജോർജ് ഉത്തരവിടുകയായിരുന്നു.
കൊട്ടാരക്കര വനിതാ ജയിലിൽ നിന്നാണ് ചേർത്തല കോടതിയിൽ ഡോണയെ എത്തിച്ചത്. ഇനി രണ്ട് ദിവസത്തെ ചൊദ്യം ചെയ്യലിന് ശേഷം വീണ്ടും കോടതിയിൽ എത്തിച്ച് വനിതാ ജയിലിലേയ്ക്ക് കൊണ്ട് പോകും.
കഴിഞ്ഞ 7ന് പുലർച്ചെയാണ് ഡോണ ജോജി പെൺകുഞ്ഞിന് ജൻമം നൽകിയത്. ഡോണ ആൺ സുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫിൽ നിന്നുമാണ് ഗർഭിണിയായത്.
രാജസ്ഥാനിലെ പഠനകാലത്താണ് ഡോണയും തോമസ് ജോസഫും പ്രണയത്തിലായത്. അവിടെ ഒരു സ്ഥാപനത്തിൽ ഫൊറൻസിക് സയൻസ് ബിരുദ വിദ്യാർഥിയായിരുന്നു ഡോണ. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു തോമസ് ജോസഫ്.
ഗർഭം അലസുന്നതിന് ഡോണ ഗുളിക കഴിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അലസി എന്നു കരുതിയെന്നും ഡോണ പറഞ്ഞിരുന്നു. എന്നിട്ടും പ്രസവിച്ചു.
പ്രസവത്തിനു മുൻപ് തോമസ് ജോസഫും ഡോണയും ചിലരോട് പണം വായ്പ ചോദിച്ചതായ വിവരവും പൊലീസിനുണ്ട്. ഇത് മറ്റ് എവിടെക്കെങ്കിലും മാറാനാണോ എന്നു വ്യക്തമല്ല. വിദേശ ജോലിക്ക് ശ്രമിക്കുകയായിരുന്നു ഡോണ.
കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയുമായി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചു.
മണിക്കൂറുകൾക്കു ശേഷം തോമസ് ജോസഫിന്റെ പക്കൽ കുഞ്ഞിനെ കൊടുത്തു വിട്ടു. യുവതിയുടെ വീടിന് 60 കിലോമീറ്റർ അകലെ അമ്പലപ്പുഴ തകഴി പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്ന് തോമസ് ജോസഫും സുഹൃത്തും കുഞ്ഞിനെ മറവ് ചെയ്യുകയായിരുന്നു.
ഗർഭിണിയാണെന്ന വിവരം ഡോണയുടെ വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രസവത്തിനു ദിവസങ്ങൾക്കു മുൻപ് വരെ യാത്രകളിലും പൊതുസ്ഥലത്തുമെല്ലാം ഡോണ സജീവമായിരുന്നു.
വയറോ പ്രത്യക്ഷമായ മാറ്റങ്ങളോ ഉണ്ടായിരുന്നില്ല. ആരോരുമറിയാതെ ആയിരുന്നു പ്രസവവും. കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടില്ല. പൊക്കിൾ കൊടി മുറിക്കൽ ഉൾപ്പെടെ ശുശ്രൂഷകൾ ഡോണ സ്വന്തമായാണ് ചെയ്തത്. പിന്നീടാണ് കുഞ്ഞിനെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയുമായി വച്ചത്.
ഡോണ അറിയച്ചത് അനുസരിച്ച് 7ന് അർധരാത്രിയോടെ തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കുഞ്ഞിനെ കൊണ്ടുപോയി തകഴിയിൽ പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്നു മറവ് ചെയ്തു.
ഇരുവരും ബൈക്കിലായിരുന്നെന്നാണ് വിവരം. പോളിത്തീൻ കവറിലാണ് കുഞ്ഞിനെ കൊടുത്തുവിട്ടത്. സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം വയറുവേദന കലശലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രസവ വിവരം ഡോണയുടെ വീട്ടുകാർ പോലും അറിയുന്നത്.
ആശുപത്രി അധികൃതർ സംഭവം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനായ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്കു വിവരം അറിയിച്ചു.
പൂച്ചാക്കൽ പൊലീസ് ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ നൽകാനായി കുഞ്ഞിനെ ആൺസുഹൃത്ത് തോമസ് ജോസഫിനു കൈമാറിയെന്നു ഡോണ പറഞ്ഞു. ഇതോടെ ആലപ്പുഴയിലെ അടക്കം അമ്മത്തൊട്ടിലിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
തോമസ് ജോസഫിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ തകഴിയിൽ മറവ് ചെയ്തെന്ന വിവരം വരുന്നത്. ഇതോടെ തോമസ് ജോസഫിനെയും അശോക് ജോസഫിനെയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ ഡോണ കൊടുത്തു വിടുന്നത്. ജനിച്ച ശേഷം കുഞ്ഞിന് പാൽ കൊടുത്തിരുന്നില്ലെന്നാണ് വിവരം. ദേഹത്തെ ഫ്ലൂയിഡും നീക്കിയില്ല. കരച്ചിൽ ഉണ്ടായിരുന്നോ, ജീവനുണ്ടായിരുന്നോ, കുഞ്ഞിനെ പൊതിഞ്ഞ പോളിത്തീൻ കവറിലേക്കു വായു സഞ്ചാരമുണ്ടായിരുന്നോ തുടങ്ങിയവ വ്യക്തമായിട്ടില്ല.
ഡോണയുടെയും തോമസ് ജോസഫിന്റെയും പ്രണയബന്ധം അറിഞ്ഞ് വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. ഗർഭിണിയായത് പുറത്തു പറയാൻ വിസമ്മതിച്ചതാണ് പ്രശ്നം ഇത്രയും രൂക്ഷമായതെന്നാണ് പൊലീസ് നിഗമനം.
അമ്മത്തൊട്ടിലിൽ നൽകാനാണ് കുഞ്ഞിനെ തോമസ് ജോസഫിന് കൈമാറിയതെന്നാണ് ഡോണയുടെ മൊഴി. ജനിച്ചശേഷം കുഞ്ഞ് ഒരിക്കൽ കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മരിച്ചു പോയിരിക്കാമെന്നും ഡോണ പറഞ്ഞു.
മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലിൽ നൽകാൻ പറഞ്ഞതെന്ന് പൊലീസ് ആരാഞ്ഞു. പ്രസവിച്ച ഉടനെ തനിക്ക് ബോധം പോയെന്നും ഏറെ നേരത്തിനു ശേഷമാണ് ബോധം വന്നതെന്നും ഡോണ പറഞ്ഞതായാണ് വിവരം.
ഡോണ കുഞ്ഞിനെ കൈമാറിയപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന മൊഴിയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കൊടുത്തിരിക്കുന്നത്.
കേസിൽ ഡോണയുടെയും തോമസ് ജോസഫിന്റെയും ഫോൺ വിളികളും ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രസവിച്ച ശേഷം കുഞ്ഞിനെ ഡോണ തോമസ് ജോസഫിനെ വിഡിയോ കോളിലൂടെ കാണിച്ചു കൊടുത്തെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കും. പ്രസവത്തിനു മുൻപ് എന്തെങ്കിലും ഇവർ ആസൂത്രണം ചെയ്തോ എന്നു വ്യക്തമാകാനാണ് പരിശോധന.