കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ അപമാനിച്ചെന്നും തടയാൻ ശ്രമിച്ചയാളെ വളഞ്ഞിട്ട് മർദ്ദിച്ചെന്നും കൊച്ചിയിലെ ബിജെപി കൗൺസിലർ.The BJP councilor in Kochi said that the DYFI activists insulted him and surrounded and beat up the person who tried to stop him
വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാനുളള പണം കണ്ടെത്താൻ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനു സമീപം ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ തട്ടുകടയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
തട്ടുകടയ്ക്ക് നഗരസഭയുടെ ലൈസൻസില്ലെന്നാരോപിച്ചാണ് ഡിവിഷനിലെ കൗൺസിലറും ബിജെപി നേതാവുമായ പദ്മജ എസ് മേനോൻ രംഗത്തെത്തിയത്.
ഇതുൾപ്പെടെ ചോദ്യം ചെയ്തതിനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ അപമാനിച്ചതെന്നാണ് പദ്മജയുടെ പരാതി.
തട്ടുകടയ്ക്ക് നഗരസഭയിൽ നിന്ന് ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന ചോദ്യവുമായാണ് ഡിവിഷൻ കൗൺസിലറായ ബിജെപി നേതാവ് പദ്മജ എസ് മേനോൻ കഴിഞ്ഞ ദിവസം വൈകിട്ട് കടയിൽ എത്തിയത്.
തട്ടുകടയിൽ ഗാർഹിക ഉപയോഗത്തിനു നൽകുന്ന ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചുളള പാചകവും താൻ ചോദ്യം ചെയ്തെന്ന് പദ്മജ പറയുന്നു.
ഇക്കാര്യങ്ങൾ ചോദ്യം ചെയ്തതിൻറെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്ത വഴി യാത്രക്കാരനായ സർക്കാർ ജീവനക്കാരനെ വളഞ്ഞിട്ടു തല്ലിയെന്നുമാണ് പദ്മജയുടെ ആരോപണം.
എന്നാൽ മർദനമേറ്റയാളുടെ പേരോ മറ്റു വിവരങ്ങളോ പദ്മജ പരസ്യമാക്കാൻ തയാറായിട്ടില്ല. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണി ഉളളതിനാലാണ് ഈ ആളുടെ പേര് പറയാത്തതെന്നാണ് ബിജെപി നേതാവിൻറെ വിശദീകരണം.
എന്നാൽ ഇത്തരമൊരു മർദനമേ ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു. വയനാടിനെ സഹായിക്കാനായുളള ഡിവൈഎഫ്ഐ ഉദ്യമം അലങ്കോലമാക്കാനാണ് ബിജെപി കൗൺസിലർ ശ്രമിച്ചതെന്നും ഡിവൈഎഫ്ഐ നേതൃത്വം പറയുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ മോശം പെരുമാറ്റത്തെ പറ്റി പദ്മജ എസ് മേനോൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ നടത്തുന്ന തട്ടുകടയിൽ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.









