മകൾ ചെരുപ്പ് നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായി ആറ് വയസുകാരിയായ മകളെ ചൂടുള്ള നടപ്പാതയിലൂടെ നഗ്നപാദയായി നടത്തി യുവതി. കുട്ടിയെ ചെരുപ്പുകൾ ഇടീക്കാതെ ചൂടുള്ള കോൺക്രീറ്റ് പാതയിലൂടെ നടത്തി ശിക്ഷിക്കുകയായിരുന്നു. സംഭവം ചിത്രങ്ങളടക്കം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. (A woman walks her six-year-old daughter barefoot on a burning sidewalk)
ജൂലൈ 14 -ന് തായ്‌വാനിൽ ആണ് സംഭവം നടന്നിരിക്കുന്നത്. ഹ്‌സിഞ്ചു നഗരത്തിലെ ഒരു സ്ത്രീയാണ് ആറു വയസ്സ് മാത്രം പ്രായമുള്ള മകളോട് ക്രൂരത ചെയ്തത്. ചെരുപ്പ് നഷ്ടപ്പെടുത്തിയതിന് ഇവർ കുട്ടിയെ ശകാരിക്കുകയും ശേഷം ശിക്ഷയായി ചൂടുള്ള നടപ്പാതയിലൂടെ ചെരുപ്പുകൾ ധരിപ്പിക്കാതെ നടത്തിക്കുകയുമായിരുന്നു. ചുട്ടുപൊള്ളുന്ന റോഡിലൂടെ ഇവർ കുട്ടിയെ 20 മിനിറ്റോളം സമയമാണ് നടത്തിയത്. 34 ഡിഗ്രി സെൽഷ്യസിലായിരുന്നു യുവതിയുടെ ക്രൂരത അരങ്ങേറിയത്.
‘അമ്മേ കാല് പൊള്ളുന്നുണ്ട്’ എന്ന് കുട്ടി അലറിക്കരഞ്ഞു നിലവിളിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഇവർ കുട്ടിയെ നിർബന്ധപൂർവ്വം കയ്യിൽ പിടിച്ച് വലിച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിൽ ഒരാളാണ് ഈ ക്രൂരത വിഇഒ എടുത്ത് പുറംലോകത്തെത്തിച്ചത്.
കുട്ടിയെ ഇങ്ങനെ നടത്തരുതെന്നും ഇത് ക്രൂരതയാണെന്നും ഇയാൾ സ്ത്രീയോട് അഭ്യർത്ഥിച്ചെങ്കിലും പോയി പൊലീസിൽ പരാതി നൽകാനായിരുന്നു സ്ത്രീയുടെ മറുപടി. താൻ ഷൂ വാങ്ങിത്തരാം എന്ന് വഴിയാത്രക്കാരൻ പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.
വഴിയാത്രക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പ്രാദേശിക ഭരണസമിതി സാമൂഹിക പ്രവർത്തകരെ യുവതിയുടെ വീട്ടിലേക്ക് അന്വേഷണത്തിനായി അയച്ചു. പരിശോധനയിൽ പെൺകുട്ടിയുടെ പാദങ്ങളിൽ പൊള്ളലും മുറിവും കണ്ടതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.