വിവരാകാശ അപേക്ഷയിൽ മറുപടി വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ.
വിവരം നൽകാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപയാണ് പിഴയിട്ടത്. വിവരം നൽകാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ എ ഹക്കീം പിഴചുമത്തി ഉത്തരവായത്. (Right to Information Commission fined Rs 250 for every day to officer)
പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നല്കാതിരുന്നതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്.കെ ഇ ആർ അധ്യായം XIV എ, റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരനിയമനം നൽകുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ ഇത്രയും ദിവസം മറച്ചുവച്ചത്.
കമ്മിഷന്‍റെ ഉത്തരവിന് ശേഷവും വിവരം നൽകാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡി ഇ ഒ ഉറപ്പു വരുത്തി 30 നകം കമ്മിഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.