തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി പുതിയ മാറ്റം.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) യൂസേഴ്‌സ് ഫീസ് അമ്പത് ശതമാനം വർദ്ധിപ്പിക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. (new change for the expatriates who are getting off the plane in tvm airport)
നിലവിൽ അന്തർദേശീയ യാത്രക്കാർ 950 രൂപയും ആഭ്യന്തര യാത്രക്കാർ 450 രൂപയുമാണ് യൂസേഴ്‌സ് ഫീസ് നൽകേണ്ടത്. പുതിയ താരിഫ് അനുസരിച്ച് ആഭ്യന്തര യാത്രക്കാർ 770 രൂപയും അന്തർദേശീയ യാത്രക്കാർ 1,540 രൂപയും (നികുതികൾ ഒഴികെ) നൽകേണ്ടിവരും. വിമാനത്താവളം ആവശ്യപ്പെട്ട വർദ്ധനവിനേക്കാൾ കുറവാണിതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർ ഉൾപ്പടെ 4.44 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 50 ലക്ഷം യാത്രക്കാർ എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് അധികൃതർ പറയുന്നു.