മകളോട് മോശമായി പെരുമാറിയ വയോധികന്റെ മൂക്ക് ഇടിച്ചു തകർത്ത് പെണ്‍കുട്ടിയുടെ അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കു നേര്‍ക്ക് ബസില്‍വെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ മുഖത്ത് അടിച്ചു. അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി. (The girl’s mother broke the nose of the old man who misbehaved with her daughter)
സ്‌കൂള്‍ കഴിഞ്ഞ് ബസില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിനിയെ ഇയാൾ ആക്രമിച്ചത്. ബസിറങ്ങിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു. വീട് സമീപത്ത് തന്നെയായതിനാല്‍ അമ്മ സ്ഥലത്തേക്ക് ഓടിയെത്തി. ഈ സമയം ഒരു കടയില്‍ കയറി നില്‍ക്കുകയായിരുന്നു രാധാകൃഷ്ണ പിള്ളയുടെ അടുത്തെത്തി
പെണ്‍കുട്ടിയും അമ്മയും കാര്യം ചോദിച്ചു. എന്നാല്‍ ഈ സമയം പെണ്‍കുട്ടിയുടെ അമ്മയോട് രാധാകൃഷ്ണപിള്ള തട്ടിക്കയറി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ രാധാകൃഷ്ണന്റെ മുഖത്തടിച്ചത്. അടി കിട്ടിയ ഇയാളുടെ മുഖത്തുനിന്ന് ചോര പൊടിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.