ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്ക് വിജയിച്ചതോടെ പാലക്കാടും ആലത്തൂരും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. (K Muraleedharan or Priyanka Gandhi in Wayanad by-election? Discussions are ongoing)
അതേസമയം രവയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി വയനാട് രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ ആണെങ്കിൽ വയനാടിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. തൃശൂരിൽ വൻ തോൽവി ഏറ്റുവാങ്ങിയ കെ മുരളീധരന് വയനാട് സീറ്റ് നൽകി നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് റിപ്പോർട്ടുകൾ.
തൃശൂരിലെ തോൽവിയെത്തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്നും പറഞ്ഞ മുരളീധരനെ ഏത് വിധേനയും അനുനയിപ്പിക്കേണ്ടത് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിന് ജയം ഉറപ്പുള്ള വയനാട്ടിലേക്ക് മുരളിയെ പരിഗണിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
വടകര എംപിയായിരുന്ന മുരളീധരൻ പാർട്ടി നിർദേശപ്രകാരമാണ് മണ്ഡലം മാറി തൃശൂരിൽ വന്ന് മത്സരിച്ചത്. സിറ്റിങ് എംപിമാരിൽ മണ്ഡലം മാറി മത്സരിക്കേണ്ടിവന്ന ഏക കോൺഗ്രസ് നേതാവും മുരളിയായിരുന്നു. അതുകൊണ്ട് തന്നെ തൃശൂരിലെ തോൽവിയിൽ മുരളിയുടെ വിഷമം മാറ്റേണ്ടത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്‍റെ കൂടി ഉത്തരവാദിത്വമാണ്.
അതേസമയം വയനാട്ടിൽ രാഹുലിന് പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ മുരളിയുടെ പേരിലേക്ക് കെപിസിസിക്ക് എത്താൻ കഴിയൂ. വയനാട്ടിൽ മത്സരിക്കാൻ മുരളീധരന്‍ തയ്യാറാകുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. നേരത്തെ ഡിഐസി നേതാവായിരിക്കെ ഇരു മുന്നണികള്‍ക്കുമെതിരെ വയനാട്ടില്‍ മത്സരിച്ച് മികച്ച പ്രകടനം നടത്താൻ മുരളീധരന് കഴിഞ്ഞിരുന്നു.
Read More: ഇതിഹാസത്തിന് ഇന്ന് വിടവാങ്ങൽ; സുനിൽ ഛേത്രിയുടെ വിരമിക്കൽ മത്സരം കുവൈത്തിനെതിരെ









