ദുബായ്: സ്വർണവില നാൾക്കുനാൾ ഉയരുകയാണ്. വില അരലക്ഷം കവിഞ്ഞു. ഇതിനിടെയാണ് ഈ വർഷത്തെ അക്ഷയതൃതീയദിനം വരുന്നത്. കേരളത്തിലെ ജ്വല്ലറി ഉടമകൾ സ്വർണോത്സവമായി ആഘോഷിക്കുന്ന ദിവസം. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വന്നുചേരുമെന്നാണ് മലയാളികളുടെ വിശ്വാസം.
എന്നാൽ ഇത്തവണത്തെ അക്ഷയ തൃതീയ ദിനത്തിൽ മലയാളികൾ സ്വർണം വാങ്ങാൻ യുഎഇയിലേക്ക് വിമാനം കയറാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മേയ് പത്തിനാണ് ഇന്ത്യയിൽ അക്ഷയ തൃതീയ ആഘോഷം. അതുകൊണ്ട് തന്നെ ഈ ആഴ്ചമുതൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ യുഎഇയിലേക്ക് എത്തിയേക്കുമെന്നാണ് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ നിന്നും സ്വർണം വാങ്ങാൻ വേണ്ടി മാത്രം ഒരുപാട് പേർ ദുബായിൽ എത്തുന്നുണ്ടെന്ന് ജുവലറി ഉടമകൾ പറഞ്ഞു. ദുബായ് വിവിധ തരത്തിലുള്ള സ്വർണാഭരണങ്ങൾ, നാണയങ്ങൾ, സ്വർണക്കട്ടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ സ്വർണം വാങ്ങുന്നവർക്ക് ആകർഷകമായ സ്ഥലമാക്കി ദുബായിയെ മാറ്റുന്നുവെന്നാണ് റിപ്പോർട്ട്.
അക്ഷയ തൃതീയ പ്രമാണിച്ച് ദുബായിലെ പ്രമുഖ ജുവലറികൾ എല്ലാം വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെഷ്യൽ ഡിസ്‌കൗണ്ടുകളും പണിക്കൂലി പൂർണമായി ഇളവ് നൽകിയും ജുവലറികൾ ഉപഭോക്താക്കളെ ആർഷിക്കുന്നുണ്ട്. എന്നാൽ ഉയർന്ന വില കാരണം ഈ വർഷം ആദ്യ പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 10 ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ, ആഭരണങ്ങൾക്കുള്ള ഡിമാൻഡ് രണ്ടാം പാദത്തിൽ ദുർബലമായി തുടരുകയാണ്. സ്വർണവിലയിലെ റെക്കോർഡ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.