അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമമിട്ട് ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്ന ഇടം ലഭിക്കാറില്ല, ബോധപൂര്‍വ്വം ടീമിലേക്ക് പരിഗണക്കാതിരിക്കുകയാണ് തുടങ്ങിയ വിമര്‍ശനങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത്. ഇത്തവണ സഞ്ജുവിനെ മാറ്റി നിര്‍ത്തുക അസാധ്യമായിരുന്നു. ഐ.പിഎല്ലിൽ അമ്മാതിരി പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കിലും സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. രാജസ്ഥാൻ റോയൽസ് ടീമിൻ്റെ നായകനായി എടുക്കുന്ന തീരുമാനങ്ങളില്‍ മാത്രമല്ല, മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി മുന്നില്‍ നിന്ന് നയിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ഇത്തവണ ടീമിലേക്ക് സെലക്ട് ആകാനുള്ള പ്രധാന കാരണം. പൊതുവെ സീസണിന്റെ തുടക്കത്തിലെ ഫോം ആവര്‍ത്തിക്കാന്‍ സാധിക്കാതെ വലയുന്ന സഞ്ജുവിനെയാണ് കാണാന്‍ സാധിക്കാറുള്ളത്. എന്നാല്‍ ഈ സീസണില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടലിൽ സഞ്ജുവിനേക്കാള്‍ മുന്‍പ് ഇന്ത്യന്‍ ടീം പരിഗണിക്കുക പന്തിനെയായിരിക്കും. എന്നാല്‍ മികച്ച ഫോമിലുള്ള സഞ്ജുവിനെ കൂടുതല്‍ മത്സരങ്ങളില്‍ പുറത്തിരുത്താന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. കാലങ്ങളായി ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്ന ഇടം ലഭിക്കാതെ, അവഗണന നേരിടുകയായിരുന്ന സഞ്ജു ഐപിഎല്ലില്‍ ബാറ്ററായും നായകനായും മികച്ച ഫോമിലാണ്. അതോടെ സഞ്ജുവിനെ ഇനിയും തഴയുക എന്നത് ബിസിസിഐയ്ക്ക് അസാധ്യമായി മാറുകയായിരുന്നു.
സഞ്ജു ലോകകപ്പ് ടീമിലേക്ക് എത്തുമ്പോള്‍ ആരാധകരുടെ മനസ് കുറച്ചു വര്‍ഷങ്ങള്‍ പിന്നാക്കം പോവുകയായിരുന്നു. ശ്രീശാന്തിന് ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്നത്. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ സ്‌ക്വാഡില്‍ ശ്രീശാന്തുണ്ടായിരുന്നു. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സൂപ്പർ ബൗളറായിരുന്ന ശ്രീശാന്ത്.
കപിലിൻ്റെ ചെകുത്താൻമാരുടെ 1983 ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയൊരു ലോകകപ്പ് നേടുന്നത് 2007 ലാണ്. ഫൈനലില്‍ പാകിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അന്ന് ശ്രീശാന്ത് എടുത്ത ക്യാച്ചിലാണ് ഇന്ത്യ പാകിസ്ഥാന് മേല്‍ വിജയം സ്വന്തമാക്കുന്നത്. പിന്നീട് 2011 ലെ ലോകകപ്പിലും ശ്രീശാന്ത് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഫൈനലിലെ പ്ലെയിംഗ് ഇലവനില്‍ ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല.
ശ്രീശാന്തിന് ശേഷം സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തുമ്പോള്‍ രണ്ട് തവണയും ഇന്ത്യയെ കാത്ത മലയാളി ഭാഗ്യം ഇത്തവണ കൂട്ടിനുണ്ടാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍ വരെ എത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഈ വേദന മറക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ്. നായകന്‍ രോഹിത് ശര്‍മയ്ക്കും തന്റെ ആദ്യ ലോകകപ്പ് നേടാനുള്ള അവസരമാണിത്.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ഇവര്‍ക്ക് പുറമെ ശുബ്മന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.