കരുവന്നൂര്‍ സഹരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നു. രാവിലെ പത്തോടെ ഇ ഡി ക്കുമുന്നിലെത്തിയ വര്‍ഗീസിനെ ഇന്ന് അറസ്റ്റുചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് സി പി എമ്മിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം ശക്തമായിരിക്കയാണ് ഇ ഡി വീണ്ടും എം എം വര്‍ഗീസിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
കരുവന്നൂരില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി കുന്നംകുളത്ത് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ചിലരെ അസ്റ്റു ചെയ്‌തേക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അതുണ്ടായില്ല. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാരാവണമെന്നു കാട്ടി ഇ ഡി നോട്ടീസ് നല്കിയിരുന്നവെങ്കിലും എം എം വര്‍ഗീസ് ഹാജരായില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്നുവേണമെങ്കിലും ഹാജരാവാമെന്നായിരുന്നു അദ്ദേഹം ഇ ഡിയോട് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ച ഇ ഡി തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഹാജരാവണമെന്നു കാണിച്ച് വര്‍ഗീസ് നോട്ടീസ് നല്‍കുകയായിരുന്നു.
ഇ.ഡി ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും വർഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ അടക്കം സി.പി.എമ്മിന്‍റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ അറിവോടെയെന്നാണ് ഇ.ഡി ആരോപണം. എന്നാൽ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നാണ് വർഗീസിന്‍റെ പ്രതികരണം. കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന്‍റെ പേരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതിലൂടെ 50 ലക്ഷത്തിന്‍റെ ഇടപാട് നടന്നെന്നും 72 ലക്ഷത്തിന്‍റെ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.