കേരളത്തിൻ്റെ ചരിത്രത്തിലും രാഷ്ട്രീയത്തിലും പ്രധാനപ്പെട്ട ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട്. 1952-ൽ രൂപീകൃതമായ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ പ്രധാനമായും ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഐ(ഐം) തമ്മിലാണ് മത്സരം. കോഴിക്കോട് മണ്ഡലം രൂപീകരിച്ചതിനുശേഷം തുടർച്ചയായി മൂന്ന് തവണ എംപിയായത് യുഡിഎഫിന്റെ എം.കെ.രാഘവനാണ്. ഓരോ തവണ മത്സരിക്കുമ്പോളും ഭൂരിപക്ഷം ഉയർത്തിക്കൊണ്ടാണ് രാഘവന്റെ മുന്നേറ്റം. നാലാം തവണയും മത്സരത്തിനിറങ്ങുമ്പോൾ വിജയത്തിൻ്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയും രാഘവനില്ല. അതേസമയം എൽഡിഎഫ് ഇത്തവണ കളത്തിലിറക്കിയത് കോഴിക്കോടിന്റെ ഹൃദയ തുടിപ്പുകൾ അറിയാവുന്ന എളമരം കരീമിനെയാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും കോഴിക്കോട്ടുകാർ വിജയിപ്പിച്ചിട്ടുണ്ട്. 2009ൽ പി.എ.മുഹമ്മദ് റിയാസ് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കരുതിയ മണ്ഡലത്തിൽ 838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചാണു രാഘവൻ കടന്നുകൂടിയത്. അടിയൊഴുക്കുകൾക്കു നല്ല സാധ്യതയുള്ള മണ്ഡലം കൂടിയാണ് കോഴിക്കോട് എന്നു പറയാം. കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് പ്രചാരണം നടത്തുന്നത്. ‘മോദിയുടെ ഗ്യാരന്റി’ യാണ് ചർച്ചാ വിഷയം. ദേശീയപാതാ വികസനവും റെയിൽവേയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു പ്രചാരണം. കോഴിക്കോട്ടുകാർക്ക് എം.ടി.രമേശ് സുപരിചിതനാണ്. കരുത്തരായ എം.കെ.രാഘവനോടും എളമരം കരീമിനോടും ഏറ്റുമുട്ടാൻ ബിജെപിക്ക് കോഴിക്കോട്ടു നിർത്താവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണ് എം.ടി.രമേശ്.
കോഴിക്കോട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നു മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ആറ് മണ്ഡലങ്ങളും ഒപ്പമുള്ളതാണ് എൽഡിഎഫിനു പ്രചോദനം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നിലനിർത്താനായാൽ എളമരം കരീമിന് അനായാസം ജയിക്കാം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന പല മണ്ഡലങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന രീതിയുണ്ട്. എൽഡിഎഫിനെ അലട്ടുന്നത് ഇതാണ്. തുടർച്ചയായ നാലം ജയത്തിനു കച്ചമുറുക്കി ഇറങ്ങിയ എം.കെ.രാഘവനെ തടയേണ്ടതു പാർട്ടിയുടെ അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ സംഘടനാശേഷി പൂർണമായും ഉപയോഗപ്പെടുത്തിയാണ് എൽഡിഎഫ് പ്രചാരണം നയിക്കുന്നത്. യുഡിഎഫ് ഇത്തവണയും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം എം.കെ.രാഘവനെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉയർന്നിട്ടും ഭൂരിപക്ഷം കൂടുകയാണു ചെയ്തത്. ജനകീയത എന്ന എം.കെ.രാഘവന്റെ പ്രതിച്ഛായ ഇത്തവണയും വോട്ടാകുമെന്നും അനായാസം ജയിക്കാൻ സാധിക്കുമെന്നും യുഡിഎഫ് കരുതുന്നു.
കിസാൻ മസ്ദൂർ പ്രജ പാർട്ടിയിലെ അച്യുതൻ ദാമോദരൻ മേനോൻ, കോൺഗ്രസിലെ കെ.പി. കുട്ടികൃഷ്ണൻ നായർ, മുസ്ലിം ലീഗിന്റെ സി.എച്ച്. മുഹമ്മദ് കോയ, ലീഗിന്‍റെതന്നെ ഇബ്രാഹിം സുലൈമാൻ സേട്ട്, കോൺഗ്രസിലെ വി.എ. സെയ്ത് മുഹമ്മദ്, സി.പി.എമ്മിലെ ഇ.കെ. ഇമ്പിച്ചിബാവ, തുടർന്ന് തുടർച്ചയായ മൂന്നു വട്ടം കോൺഗ്രസിലെ കെ.ജി. അടിയോടി, പിന്നീട് രണ്ടുതവണ കോൺഗ്രസിലെ കെ. മുരളീധരൻ, ജനതാദളിലെ എം.പി. വീരേന്ദ്രകുമാർ, കോൺഗ്രസിലെ പി. ശങ്കരൻ എന്നിവരാണ് മണ്ഡലത്തിന്‍റെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. 2009 മുതൽ കോൺഗ്രസിലെ എം.കെ. രാഘവന്‍റെ കൈയിലാണ് മണ്ഡലം. കഴിഞ്ഞതവണ സി.പി.എമ്മിലെ എ. പ്രദീപ്കുമാറിനെതിരെ നേടിയ ഭൂരിപക്ഷം 85,225. നാലാംവട്ടവും കോൺഗ്രസ് സ്ഥാനാർഥി രാഘവൻ തന്നെ. തുടർച്ചയായി മൂന്നുവട്ടം മണ്ഡലം പിടിച്ച കെ.ജി. അടിയോടിയുടെ റെക്കോഡ് തകർക്കുകയാണ് രാഘവന്‍റെ ലക്ഷ്യം.
ഒന്നൊഴികെ നിയമസഭ മണ്ഡലങ്ങളെല്ലാം കൈയിലൊതുക്കിയിട്ടും ലോക്സഭ മുഖംതിരിക്കുന്നതിനു പിന്നിലെ കാരണങ്ങൾ ഇപ്പോഴും സി.പി.എമ്മിന് അജ്ഞാതമാണ്. കഴിഞ്ഞതവണ പ്രദീപ്കുമാറിൽ വിശ്വാസമർപ്പിച്ചെങ്കിലും രാഘവന്‍റെ ജനകീയതക്കു മുന്നിൽ അടിപതറി. ഓരോ തവണയും ഭൂരിപക്ഷം വർധിച്ചുവരുന്നതാണ് കണ്ടത്. 2014ൽ എ. വിജയരാഘവനെതിരെ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 16,883. കഴിഞ്ഞതവണ പ്രദീപ്കുമാറിനെതിരെ ഭൂരിപക്ഷം 85,225 ആയി ഉയർന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥി. അതുകൊണ്ടുതന്നെ വോട്ട് ചോർച്ച തടയുക എന്നതിനപ്പുറം കഴിഞ്ഞതവണത്തെ വോട്ട് ഉയർത്തുകയെന്ന ലക്ഷ്യവുമായാണ് ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്.
ബാലുശേരി, എലത്തൂർ, കോഴിക്കോട് തെക്ക്, കോഴിക്കോട് വടക്ക്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നിങ്ങനെയുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ മത്സരമാണ് നടക്കുന്നതെന്നതും കോഴിക്കോട് മണ്ഡലത്തിൻ്റെ പ്രത്യേകതയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതിന് അനുകൂലമായി വിധിയെഴുതുന്ന കോഴിക്കോട്, ലോക്സഭ തിരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിന് ഒപ്പം നിൽക്കുന്നതാണ് മുൻകാല ചരിത്രം. മൂന്നു തവണ മാത്രമാണ് എൽഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാനായത്.