ന്യൂഡൽഹി: പരിക്കുമൂലം ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് താരത്തിന് കാൽമുട്ടിനു പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്കു വേണ്ടി മുംബൈയിലാണ് ശ്രീശങ്കര ഇപ്പോൾ. പാരിസ് ഒളിംപിക്സിന് 3 മാസം മാത്രം ബാക്കി നിൽക്കെയാണ് രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയായ ശ്രീശങ്കറിന് പരുക്കേറ്റത്.
ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാൻ ഈ മാസം 24ന് ചൈനയിലെ ഷാങ്‍ഹായിലേക്കു പോകാനിരിക്കെയാണ് പരിക്ക് ശ്രീശങ്കറിനെ പിടികൂടിയത്. 27ന് നടക്കുന്ന ഷാങ്ഹായ് ഡയമണ്ട് ലീഗിലൂടെ ഈ സീസണിലെ മത്സരങ്ങൾക്കു തുടക്കമിടാനായിരുന്നു തീരുമാനം. മേയ് 10നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും എൻട്രി ലഭിച്ചിരുന്നു.
ഇതിനുശേഷം ഒളിംപിക്സ് വരെ വിദേശത്താണ് ശ്രീശങ്കറിന്റെ പരിശീലനം ക്രമീകരിച്ചിരുന്നത്. ജൂലൈ 26നാണ് പാരിസ് ഒളിംപിക്സിനു തുടക്കമാകുന്നത്. ലോങ്ജംപ് ലോക റാങ്കിങ്ങിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കർ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് കൂടിയാണ്.