കണ്ണൂർ : പാനൂരിലെ ബോംബ് നിർമാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് സൂചന. നാലുപേർക്ക് പരിക്കേറ്റു. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്ത് പത്തോളം പേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.പാനൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം അനുഭാവി ഷെറിൻ മരിച്ചു. സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.