പാലക്കാട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കർശന നടപടി വരും. ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത് പ്രധാനമന്ത്രി മോദിയാണ്. ടി എൻ സരസുവിനെ ഫോണിൽ വിളിച്ചാണ് മോദി വിഷയത്തിൽ ഉറപ്പ് നൽകിയത്. ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സരസുവിന്റെ പ്രചാരണത്തിൻ്റെ വിവരങ്ങളും തേടി.
എസ്എഫ്ഐയുടെ ക്രൂരതകൾക്ക് ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന് ഡോ. ടി എൻ സരസു വ്യക്തമാക്കിയിരുന്നു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥൻറെ മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തൻറെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു പറഞ്ഞു. 2016ൽ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർത്തിരുന്നു.
