കാളികാവ്: ഉദരംപൊയിലിൽ രണ്ടു വയസുകാരി ഫാത്തിമ നസ്റിൻറെ മരണത്തിൽ ദുരൂഹത. കുട്ടിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ഉദരംപൊയിൽ സ്കൂളിന് സമീപം കോന്തൊത്തൊടിക മുഹമ്മദ് ഫായിസിനെതിരെയാണ് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും പരാതി നൽകിയത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഉച്ചക്ക് ഒന്നരയോടെ ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടിയെ ആദ്യം കാളികാവ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഷഹബാനത്താണ് കുട്ടിയുടെ മാതാവ്. ഇവർക്ക് മൂന്ന് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അറിയിച്ചു.