ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ജയിലില്‍ നിന്ന് അയച്ച സന്ദേശം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വായിച്ച് ഭാര്യ സുനിത കെജ്‍രിവാള്‍. അറസ്റ്റ് അപ്രതീക്ഷിതമല്ലെന്നും താന്‍ അറസ്റ്റിലാകുമെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ കാരാഗൃഹത്തില്‍ അടച്ച് തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും കത്തില്‍ അരവിന്ദ് കെജ്‍രിവാള്‍ പറയുന്നു. ബിജെപിയുടെ തന്ത്രങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കും. രാജ്യത്തെ ഉന്നതിയിലേയ്ക്ക് നയിക്കുന്നതിന് എല്ലാവരുടെയും പിന്തുണ തനിക്ക് ഉണ്ടാകും എന്ന് ഉറപ്പാണ്. എല്ലാവരുടെയും പിന്തുണയോടെ താന്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെ വൈകാരികമായാണ് കെജ്‍രിവാളിന്‍റെ സന്ദേശം ഭാര്യ സുനിത ജനങ്ങളില്‍ എത്തിച്ചത്. വേഗം പുറത്ത് വരും. രാജ്യത്തെ തകർക്കുന്ന നിരവധി ശക്തികളുണ്ട്. ആ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. അവയെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം. ഡല്‍ഹി ജനത വിശ്വാസം കൈവിടരുത്. ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും കെജ്‍രിവാളിന്റെ സന്ദേശത്തില്‍ പറയുന്നു. തനിക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കെജ്‍രിവാള്‍ അഭ്യര്‍ത്ഥിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കെജ്‍രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്.
Read Also: അപൂർവ്വങ്ങളിൽ അപൂർവ്വമായ നീക്കം: രാഷ്‌ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ കേരളത്തിന്റെ ഹര്‍ജി !