കാറില്‍ മയക്കുമരുന്നു വച്ചു മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ യുവാവിന്റെ ശ്രമം. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവമിങ്ങനെ:
പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണു ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. തുടർന്നു ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംക്ഷനിൽ പരിശോധന നടത്തി. അതുവഴിവന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു.
ഒഎല്‍എക്‌സില്‍ വില്‍പ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്നു തെളിഞ്ഞു. ദമ്പതികൾ വില്‍പ്പനയ്ക്കായി ഒഎല്‍എക്‌സിൽ വച്ച കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ മറ്റൊരാളെക്കൊണ്ട് വാങ്ങിപ്പിച്ച ശേഷം ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചു വച്ചശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ് തുടങ്ങി.
Red Also:‘ലാലേട്ടൻ കമന്‍റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്കറ്റ് കഴിക്കൂ’ എന്ന് കുട്ടികൾ; കിടിലൻ കമന്റ് നൽകി മോഹൻലാൽ !