തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി.
മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. സിപിഐ എക്സിക്യൂട്ടിവിൽ സ്ഥാനാർത്ഥികളിൽ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും. ദേശീയ തലത്തിൽ പിടിച്ചു നിൽക്കാൻ കരുത്തരെ കളത്തിലിറക്കാനാണ് സിപിഐ ശ്രമിക്കുന്നത്. കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടുകയെന്നതാണ് പാർടി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ്. ആദ്യം മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന പന്ന്യൻ പാർടി സംസ്ഥാന നേതൃത്വത്തിന് വഴങ്ങുകയായിരുന്നു.
മാവേലിക്കര ലോക്സഭ മണ്ഡലത്തിൽആരാകും സ്ഥാനാർത്ഥിയാകുകയെന്നതായിരുന്നു സസ്പെൻസ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ ഈ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മന്ത്രി പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്. തിരുവനന്തപുരം, മാവേലിക്കര സീറ്റുകളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണു പാർട്ടിയിൽ കടുത്ത അസംതൃപ്തിയുണ്ട്. മാവേലിക്കരയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കൊല്ലത്ത് എത്തിയ മന്ത്രി പി.പ്രസാദിനും പ്രവർത്തകരുടെ ചൂടറിയേണ്ടിവന്നു. ഇന്നാണു പാർട്ടി എക്സിക്യുട്ടീവും സംസ്ഥാന കൗൺസിലും ചേർന്നു സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നത്.
പ്രായാധിക്യത്തെ തുടർന്നു സംസ്ഥാന കൗൺസിലിൽനിന്ന് മാറ്റിനിർത്തിയിരുന്ന പന്ന്യൻ രവീന്ദ്രനെയാണു തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയായി ജില്ലാ നേതൃത്വം അവതരിപ്പിച്ചത്. കോൺഗ്രസ് എംപി ശശി തരൂരിനെ നേരിടാൻ കഴിയുന്ന, മൂന്നാം സ്ഥാനമെന്ന നാണക്കേടിൽനിന്ന് രക്ഷിക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിയെ നിർത്തണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ മത്സരിക്കാൻ ‘യോഗ്യരായ ആരുമില്ല’ എന്നാണ് ജില്ലാ നേതൃത്വം പറഞ്ഞത്. ഇതാണ് പ്രവർത്തകരെ അരിശം പിടിപ്പിക്കുന്നത്. ദേശീയ നേതാവു കൂടിയായ ആനി രാജയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നിർദേശം തുടക്കത്തിലേതന്നെ ജില്ലാ നേതൃത്വം വെട്ടി.
എഐവൈഎഫ്, എഐഎസ്എഫ് നേതൃത്വത്തിലുള്ളവരെ പരിഗണിക്കാൻ നേതൃത്വം തയാറായില്ല. ഫലത്തിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ പോലും പാർട്ടി സന്നദ്ധമാകുന്നില്ല. നേതൃത്വം സിപിഎമ്മിന്റെ താൽപര്യത്തിനു വഴങ്ങുന്നതായും ആരോപണമുണ്ട്. മാവേലിക്കരയിൽ നേതൃത്വത്തിന്റെ സ്ഥാനാർഥിയെ ജില്ലാ നേതൃത്വത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാണു മന്ത്രി പ്രസാദ് ജില്ലാ കൗൺസിൽ യോഗത്തിനെത്തിയത്. എന്നാൽ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. കോട്ടയം ജില്ലാ കൗൺസിലും മാവേലിക്കര സ്ഥാനാർഥി വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.