കോഴിക്കോട്: ലോക് സഭ തെരഞ്ഞെടുപ്പിൽ ലീഗിന് ഇത്തവണയും മൂന്നാം സീറ്റ് ഇല്ല. പകരം രാജ്യസഭയിൽ രണ്ടാം സീറ്റ് നൽകാൻ ധാരണയായതായി വിവരം. ജൂണിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ യു.ഡി.എഫിന് വിജയിക്കാൻ സാധിക്കും. ഇത് ലീഗിന് നൽകിയേക്കും. നിലവിൽ പി.വി. അബ്ദുൾവഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.
അതേ സമയം മുസ്ലീം ലീഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ രണ്ട് സിറ്റിംഗ് എംപിമാർക്കും ഇക്കുറിയും സീറ്റ് നൽകാനാണ് തീരുമാനം. പക്ഷെ, രണ്ടു സ്ഥാനാർത്ഥികളും മണ്ഡലങ്ങൾ വച്ചുമാറും. യുഡിഎഫിലെ ധാരണ അനുസരിച്ച് മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. നിലവിൽ പൊന്നാനിയിലെ എംപി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്തെ എംപി അബ്ദുസമദ് സമദാനിയുമാണ്. എന്നാൽ, ഇക്കുറി സമദാനി പൊന്നാനിയിലും ഇടി മലപ്പുറത്തും ജനവിധി തേടാനാണ് പാർട്ടി തീരുമാനം.
അതേസമയം, ചർച്ചകൾ തുടരുകയാണെന്നും അതിന് ശേഷം മാത്രമേ മൂന്നാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയൂ എന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചർച്ചകൾ എവിടേയും വഴിമുട്ടിയിട്ടില്ല. യു.ഡി.എഫ്. യോഗത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ സീരിയസായിട്ട് തന്നെയാണ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് എന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചര്‍ച്ചകള്‍ നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. പതിവ് പോലെ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ചര്‍ച്ച നടക്കുന്നു എന്ന് പികെ കുഞ്ഞാലിക്കുട്ടി ഇന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ മുസ്ലീ ലീഗിന് മൂന്നാം സീറ്റില്ല എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.മൂന്നാം സീറ്റ് വേണമെന്ന വികാരം മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ശക്തമാണ്. ലീഗില്ലെങ്കില്‍ കോണ്‍ഗ്രസില്ല, ലീഗിന്റെ പിന്തുണ കൊണ്ടാണ് മലബാറിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്… തുടങ്ങിയ കാര്യങ്ങളാണ് ലീഗ് പ്രാദേശിക നേതാക്കള്‍ പങ്കുവച്ചിരുന്ന വികാരം. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നാം സീറ്റ് കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി. രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.