മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ ആണ് സംഭവം. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ കൊച്ചു പാകിസ്താനെന്ന് ആര്‍.എസ്.എസും മറ്റ് ചിലരും ആക്ഷേപിച്ചു. 60-കളില്‍ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവർത്തിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് അതിനെ ആക്ഷേപിച്ച ചിലര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അവര്‍ക്ക് വിഷമമാകും. 1921-ലെ മലബാര്‍ കാര്‍ഷിക കലാപത്തെ മുസ്ലിം ജനതയുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷ് സാമ്രാജിത്വം വിശേഷിപ്പിച്ചു. മാപ്പിള കലാപമെന്ന് മുദ്രയടിച്ച് അതേ വഴിക്ക് നീങ്ങുകയാണ് ഹിന്ദുത്വ വര്‍ഗീയ ശക്തികളും ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയും വെട്ടിനീക്കാനാണ് ഹിന്ദുത്വ വർഗീയതയുടെ പുത്തന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പുരോഗതി ഉറപ്പ് വരുത്തിയതിൽ ഇഎംഎസിന്റെയും സി എച്ചിന്റെയും സംഭാവനകൾ ഓർക്കേണ്ടതുണ്ട്. സിനിമയിൽ പോലും ഈ നാടിനെ വികൃതമാക്കാൻ ശ്രമിക്കുകയാണ്. സിനിമകളിൽ ചിലർ മലപ്പുറത്തെ വികൃതമായി ചിത്രീകരിച്ചു. ഹിന്ദുത്വ വർഗീയ പ്രചാരണത്തിന്റെ ഭാഗമാണത്. നിഷ്കളങ്കരായ മനുഷ്യരുടെയും മതനിരപേക്ഷതയുടെയും നാടാണ് മലപ്പുറം. ജനമനസ്സുകളുടെ ഒരുമയാണ് ഇവിടെയുളളത്. മലപ്പുറത്തെ അപകീർത്തിപെടുത്താൻ എന്തും ചെയ്യുന്ന ഒരു ആശയസംഹിത കേന്ദ്രത്തിൽ അധികാരം ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.