“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം
തിരുവനന്തപുരം: മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ മൊഴിമാറ്റി. നെയ്യാറ്റിൻകര കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചത്.
കേസിലെ രണ്ടാം, മൂന്നാം പ്രതികളായ റനിഷയും സിപ്പി നൂറുദ്ദീനും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി.
പരാതിക്കാരി നേരിട്ട് കോടതിയിൽ ഹാജരായി എൽദോസിനെതിരെ പരാതിയില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. പരാതിക്കാരിക്കൊപ്പമുണ്ടായിരുന്ന രണ്ട് സാക്ഷികളും പ്രതികൾക്ക് അനുകൂലമായാണ് മൊഴി നൽകിയത്.
അതേസമയം, പരാതിക്കാരി ഏത് സാഹചര്യത്തിലാണ് മൊഴിമാറ്റിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എൽദോസ് കുന്നപ്പിള്ളിയും മറ്റ് പ്രതികളും കോടതിയിൽ ഹാജരായിരുന്നു. കേസിന്റെ തുടർ നടപടികൾ കോടതി നാളെ പരിഗണിക്കും.
കേസ് പശ്ചാത്തലം
2022 സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി പരാതി നൽകിയത്.
മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കോവളത്തേക്ക് കൊണ്ടുപോയി വീണ്ടും ആക്രമിച്ചെന്നുമായിരുന്നു പരാതി.
പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവും യുവതി നേരത്തെ ഉന്നയിച്ചിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ, വിവിധ സ്ഥലങ്ങളിൽവച്ച് എൽദോസ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും പിന്നീട് സംഭവം പുറത്തുപറയും എന്ന ഭയത്തിൽ കോവളത്തെ കുന്നിൻ മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് പറയുന്നത്.
English Summary
The complainant in the rape case against former MLA Eldhose Kunnappilly changed her statement in court, saying he did not assault her. The court will continue hearing the case tomorrow.








