വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?
തിരുവനന്തപുരം: കേരള നിയമസഭയുടെ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. എൽ.ഡി.എഫും സഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയും സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത.
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എ.സി. മൊയ്തീൻ ഇടതുമുന്നണിയുടെയും ബി.ബി. ഗോപകുമാർ ബി.ജെ.പിയുടെയും സ്ഥാനാർത്ഥിയാണ്.
102 അംഗങ്ങളുടെ പിന്തുണ യു.ഡി.എഫിനുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്നതാണ് രാഷ്ട്രീയ വിലയിരുത്തൽ.
രാവിലെ ഒൻപത് മണിക്ക് പ്രോടെം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിൽ വോട്ടെടുപ്പ് നടക്കും.
ഇത്തവണ ബി.ജെ.പിക്ക് നിയമസഭയിൽ മൂന്ന് അംഗങ്ങളാണുള്ളത്. മറ്റ് അംഗങ്ങളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരോടൊപ്പം എത്തിയായിരുന്നു ബി.ബി. ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് നാമനിർദേശപത്രിക സമർപ്പിച്ചത്.
ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾ നടക്കും.
English Summary
The Kerala Assembly will elect its new Speaker today, with UDF candidate Thiruvanchoor Radhakrishnan expected to win comfortably. BJP has fielded a candidate for the Speaker’s post for the first time in Assembly history.









