മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!
കൊച്ചി: ഓഹരികളെ പോലെ മഴയുടെ കണക്കുകളെ അടിസ്ഥാനമാക്കി ലാഭം കണ്ടെത്താനാവുന്ന പുതിയ വ്യാപാര സംവിധാനവുമായി നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ് എക്സ്ചേഞ്ച് രംഗത്ത്. ഇന്ത്യയിലെ ആദ്യ കാലാവസ്ഥാ അധിഷ്ഠിത എക്സ്ചേഞ്ച് വ്യാപാര കരാറായ ‘മുംബൈ റെയിൻ’ പദ്ധതിക്കാണ് തുടക്കമായത്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ കരാറുകൾ തയ്യാറാക്കുക.
കാലവർഷത്തിലെ അനിശ്ചിതത്വം കാർഷിക മേഖലയെയും ധനകാര്യ മേഖലയെയും നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നഷ്ടസാധ്യത കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് എൻ.സി.ഡി.എക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ അരുണ്‍ രാസ്തേ വ്യക്തമാക്കി.
മഴ ലഭ്യതയിലെ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സംരക്ഷണം നേടാനാണ് ഈ കരാറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കരാറുകൾ പണമായി തീർപ്പാക്കുന്ന രീതിയിലായിരിക്കും.
മൺസൂൺ കാലത്തെ ദീർഘകാല ശരാശരി മഴയും യഥാർത്ഥ മഴലഭ്യതയിലെ വ്യത്യാസവും കണക്കിലെടുത്തായിരിക്കും വ്യാപാരം നടക്കുക. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കരാറുകളാണ് നിലവിൽ വ്യാപാരത്തിനായി ലഭ്യമാകുക.
English Summary
The National Commodity and Derivatives Exchange has launched India’s first weather-based exchange traded derivative contract called “Mumbai Rain,” allowing investors and institutions to trade based on rainfall data and hedge against monsoon uncertainties.








