കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നു. നിലവിലെ പ്രവണതകൾ പ്രകാരം യുഡിഎഫ് 90 മണ്ഡലങ്ങളിൽ ലീഡ് നേടുമ്പോൾ എൽഡിഎഫ് 44 മണ്ഡലങ്ങളിൽ മാത്രമാണ് മുന്നിലുള്ളത്. എൻഡിഎ അഞ്ച് മണ്ഡലങ്ങളിൽ ലീഡ് നിലയിൽ തുടരുന്നു.
മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തുടരുന്നു.
നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. മുൻപ് ബിജെപി വിജയിച്ച മണ്ഡലമായ നേമത്തിൽ ഇത്തവണയും പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന സൂചനയാണ് ഇത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ സിറ്റിംഗ് മണ്ഡലവുമാണ് നേമം.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഡ് നേടി. പാലായിൽ ജോസ് കെ. മാണി പിന്നിലാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ മുന്നിലാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് തുടരുന്നു.
തളിപ്പറമ്പിൽ പി.കെ. ശ്യാമള മുന്നിലാണ്. കോട്ടയം, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് അനുകൂലമായ പ്രവണതയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.
ചില മണ്ഡലങ്ങളിൽ മൂന്നു മുന്നണികളും തമ്മിൽ ലീഡ് മാറിമറിയുന്ന സാഹചര്യമുണ്ട്. ഇവിഎം വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
English Summary
UDF has taken a strong lead in Kerala elections with 90 seats, while LDF leads in 44 and NDA in 5. Several key ministers are trailing, and trends continue to shift as counting progresses.









