വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം
കൊച്ചി: കൊടുംചൂടിന് പിന്നാലെ എത്തിയ വേനൽമഴയും ശക്തമായ കാറ്റും എറണാകുളം ജില്ലയിലെ കർഷകർക്ക് വലിയ തിരിച്ചടിയായി. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ ജില്ലയിൽ ഏകദേശം 43.38 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്.
ഈ കാലയളവിൽ 4297 ഹെക്ടറിലധികം കൃഷിയിടങ്ങൾ നശിച്ചപ്പോൾ 11,385-ത്തിലധികം കർഷകർ ബാധിതരായി. വായ്പയെടുത്തും പാട്ടഭൂമിയിൽ കൃഷി ചെയ്തും മുന്നേറിയിരുന്ന നിരവധി കർഷകർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായി.
വിഷു–ഓണം വിപണിയെ ലക്ഷ്യമിട്ട് കൃഷി ചെയ്ത പച്ചക്കറികളും പഴവർഗങ്ങളും നാണ്യവിളകളും വ്യാപകമായി നശിച്ചു. പുതുതായി നട്ടതും വിളവെടുപ്പിന് തയ്യാറായതുമായ കൃഷികളും വലിയ തോതിൽ ബാധിച്ചു. പ്രത്യേകിച്ച് വാഴകൃഷിയാണ് ഏറ്റവും കൂടുതൽ നാശം നേരിട്ടത്.
ജനുവരി മുതൽ മാത്രം 3966 ഹെക്ടറിലധികം വാഴകൃഷി നശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിലൂടെ ഏകദേശം 35 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. കോതമംഗലം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്.
ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നിവിടങ്ങളിലായി വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വന്യമൃഗ ശല്യം മൂലം ഇതിനകം തന്നെ ബുദ്ധിമുട്ടിലായിരുന്ന കർഷകർക്ക് കാലാവസ്ഥാ വ്യതിയാനം ഇരട്ട പ്രഹരമായി.
നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിട്ടും നടപടികൾ വൈകുന്നതായി കർഷകർ ആരോപിക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണിയും പലർക്കുമേൽ നിലനിൽക്കുന്നു. കൃഷി വകുപ്പിന്റെ പരിശോധനകൾ പൂർത്തിയായ ശേഷം യഥാർത്ഥ നഷ്ടത്തിന്റെ കൃത്യമായ ചിത്രം വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.
English Summary
Unseasonal summer rains and strong winds have caused severe agricultural losses in Ernakulam district, Kerala, amounting to around ₹43.38 crore. Over 4,297 hectares of farmland and more than 11,000 farmers were affected. Banana cultivation suffered the most damage. Farmers are facing financial distress, with many struggling to repay loans, while delays in compensation have added to their concerns.
ernakulam-agriculture-loss-43-crore-summer-rain-wind-damage
Ernakulam, agriculture loss, Kerala farmers, summer rain, crop damage, banana cultivation, financial crisis, Kerala news








