പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്
കൊച്ചി: കുറിഞ്ഞിയിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ യാക്കോബായ–ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുരുമുളക് സ്പ്രേ പ്രയോഗിച്ചതാണ് പരിക്കിന് കാരണമായതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.
പള്ളിയിലെ പെരുന്നാൾ ചടങ്ങുകൾ ഓർത്തഡോക്സ് സഭയ്ക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് നടന്നുകൊണ്ടിരുന്നത്. ഗീവർഗീസ് സഹദായുടെ പെരുന്നാളിനിടെ വികാരി ഫാ. പോൾ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാമും എത്തിയതിനെ യാക്കോബായ വിഭാഗം ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
ചടങ്ങുകൾ നടത്താനുള്ള അധികാരം വികാരിക്കു മാത്രമാണെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. അനുവദിച്ച സമയങ്ങളിൽ ഒന്നിലധികം വൈദികർ പങ്കെടുക്കുന്നത് പതിവാണെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വാദം. ഇതോടെ വാക്കേറ്റം രൂക്ഷമായി സംഘർഷത്തിലേക്ക് വഴിമാറി.
സംഭവസമയം പള്ളിയിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് ഇടപെട്ടതിന് പിന്നാലെ ചടങ്ങുകൾ പൂർത്തിയാക്കി.
പള്ളിയിൽ യാക്കോബായ–ഓർത്തഡോക്സ് വിഭാഗങ്ങൾക്കായി 15 ദിവസം വീതം ശുശ്രൂഷ നടത്താനുള്ള ക്രമീകരണമാണുള്ളത്. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇടയ്ക്കിടെ സംഘർഷങ്ങളായി മാറുന്നത് പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുന്നു.
English Summary
A clash broke out between Jacobite and Orthodox factions at a church in Kochi, leaving six injured, including a priest. The dispute reportedly escalated over participation in a church festival, with allegations of pepper spray being used.









