പഴയതുപോലെ വടിയും എടുത്ത് പാമ്പിന് പുറകെ ഓടേണ്ട കാലം കഴിഞ്ഞു… ഒന്ന് ആപ്പ് തുറന്നാൽ ഡോക്ടറും വക്കീലും വരെ പാമ്പിനെ പിടിക്കാൻ വരും!
ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ ‘സർപ്പ’ ആപ്പിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 75,330 പാമ്പുകളെ പിടികൂടി കാടുകളിലേക്ക് വിടുകയുണ്ടായി. 2021 ജനുവരി മുതൽ ഈ വർഷം ഏപ്രിൽ 15 വരെ ലഭ്യമായ കണക്കുകളാണിത്.
ഇവയിൽ 33,221 എണ്ണം ഉഗ്രവിഷമുള്ള പാമ്പുകളാണ്. മൂർഖൻ (28,116) ആണ് ഏറ്റവും കൂടുതലായി കണ്ടെത്തിയത്. വിഷമില്ലാത്ത പെരുമ്പാമ്പ് (18,562), എലിപ്പാമ്പ് (11,209) എന്നിവയും വലിയ എണ്ണത്തിലാണ്. ഉഗ്രവിഷമുള്ള അണലി (3,507) നാലാം സ്ഥാനത്താണ്.
പ്രതിമാസം ശരാശരി 2,800-ത്തിലധികം കേസുകൾ ‘സർപ്പ’ ആപ്പിൽ രജിസ്റ്റർ ചെയ്യപ്പെടുന്നു. പാമ്പുകളെ രക്ഷപ്പെടുത്തി കാടുകളിലേക്ക് വിടുന്നതിനായി ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ, വീട്ടമ്മമാർ ഉൾപ്പെടെ ഏകദേശം 3,600 വോളന്റിയർമാർ പ്രവർത്തിക്കുന്നു. ഇവരിൽ 400ഓളം സ്ത്രീകളും വിവിധ മേഖലകളിൽ സജീവമാണ്.
രക്ഷാപ്രവർത്തനത്തിനിടെ ചില വോളന്റിയർമാർക്ക് പാമ്പുകടിയേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് മാത്രമാണ് ജീവൻ നഷ്ടമായത്.
മുമ്പ് വർഷംതോറും 120 മുതൽ 150 വരെ പേർക്ക് പാമ്പുകടിയേറ്റ് മരണമുണ്ടായിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷമായി മരണനിരക്ക് 40ൽ താഴെയായി കുറഞ്ഞു. സമയബന്ധിത ചികിത്സയും ജാഗ്രതയും രക്ഷാപ്രവർത്തനങ്ങളും ഇതിന് കാരണമായി.
മുമ്പ് വനമേഖലകളിലായിരുന്നു പാമ്പുകളുടെ സാന്നിധ്യം കൂടുതലായിരുന്നത്. എന്നാൽ ഇപ്പോൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പാമ്പുകൾ കാണപ്പെടുന്നു. സർപ്പ റസ്ക്യൂ ടീമിന്റെ പ്രവർത്തനങ്ങളാണ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
English Summary
Over 75,000 snakes have been rescued and released into forests in Kerala over the past five years using the Forest Department’s “Sarpa” app. Among them, over 33,000 were venomous, with cobras being the most common. Increased rescue efforts and timely medical care have significantly reduced snakebite deaths in the state.
Snake Rescue Kerala, Sarpa App, Forest Department, Wildlife Rescue, Snake Awareness, Kerala News









