ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ
തിരുവനന്തപുരം: പാമ്പുകടിയേറ്റവർക്കായി ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ പട്ടിക പുറത്തുവിടുന്നത് മാത്രം മതിയാകില്ലെന്നും, മതിയായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും സർക്കാർ ഡോക്ടർമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പാമ്പുവിഷമേറ്റ് ദിനംപ്രതി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, ചില സംഭവങ്ങളിൽ താലൂക്ക് ആശുപത്രികളിൽ ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെതിരെ ആക്ഷേപം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ പ്രതികരണം.
താഴെത്തട്ടിലുള്ള ആശുപത്രികളിൽ ഐ.സി.യു, വെന്റിലേറ്റർ, കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇല്ലാത്ത സാഹചര്യത്തിൽ ആന്റിവെനം നൽകുന്നത് രോഗിക്ക് അപകടകരമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ശക്തമായ അലർജി പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിനെ നേരിടാനുള്ള അടിയന്തര സൗകര്യങ്ങൾ നിർബന്ധമാണെന്നും അവർ വ്യക്തമാക്കി.
ശ്വാസതടസം, ഹൃദയസ്തംഭനം പോലുള്ള ഗുരുതര അവസ്ഥകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ ഉപകരണങ്ങളും മുഴുവൻ സമയ ഡോക്ടർമാരും പല താലൂക്ക് ആശുപത്രികളിലും ലഭ്യമല്ലാത്തതിനാൽ രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യേണ്ടി വരുന്നതാണെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം ചിറയിൻകീഴിൽ പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം നൽകാതെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ സംവിധാനത്തിലെ പോരായ്മകൾ വീണ്ടും ചർച്ചയാകുന്നത്.
പല സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അതീവ തിരക്കിലാണ്. ഒരേയൊരു ഡോക്ടർ മാത്രമുള്ള സാഹചര്യത്തിൽ നൂറുകണക്കിന് രോഗികളെ ഒരേസമയം പരിചരിക്കേണ്ടിവരുന്നു. ഇതുമൂലം ആന്റിവെനം നൽകിയ രോഗികളെ അടുത്തുനിന്ന് നിരീക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്.
ഡോക്ടർമാരുടെ ആവശ്യങ്ങൾ:
അത്യാഹിത വിഭാഗങ്ങളിൽ കുറഞ്ഞത് രണ്ട് ഡോക്ടർമാരെങ്കിലും നിയോഗിക്കുക
സ്ഥിര നിയമനം വരുന്നതുവരെ താൽക്കാലിക നിയമനം നടത്തുക
പാമ്പുകടിയേറ്റ രോഗികളെ നിരന്തരം നിരീക്ഷിക്കാൻ മതിയായ സ്റ്റാഫ് ഉറപ്പാക്കുക
ആന്റിവെനം ലഭ്യമായ ആശുപത്രികളിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യം നിർബന്ധമാക്കുക
രോഗലക്ഷണങ്ങളുടെ ഗുരുത്വം അടിസ്ഥാനമാക്കി രോഗികളെ തരംതിരിച്ച് ചികിത്സിക്കുന്ന സംവിധാനം നടപ്പിലാക്കിയാൽ മാത്രമേ അത്യാസന്ന നിലയിലുള്ളവർക്കു വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാകൂ എന്നും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവിന് ഡോക്ടർമാരെ കുറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
English Summary
Government doctors in Kerala have stated that merely listing hospitals with anti-venom is not sufficient and called for improved treatment infrastructure. They highlighted the lack of ICU, ventilators, and monitoring systems in many taluk hospitals, which makes administering anti-venom risky. The issue gained attention after recent deaths due to delayed or inadequate treatment. Doctors have demanded more staff, better facilities, and systemic reforms.









