അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ
അമ്മയിൽ നിന്ന് വേർപെട്ട് അഭയാരണ്യത്തിലെത്തിയ കുഞ്ഞാനയ്ക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ഏപ്രിൽ 18-നാണ് വെറും ഒരു ദിവസം പ്രായമുള്ളപ്പോൾ ഈ പെൺകുട്ടിയാനയെ വനവകുപ്പ് ജീവനക്കാർക്ക് ലഭിച്ചത്.
ഇപ്പോൾ അഭയാരണ്യത്തിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക സംരക്ഷണത്തിലാണ് കുഞ്ഞാന. ജീവനക്കാർക്ക് സ്വന്തം കുട്ടിയെപ്പോലെ സ്നേഹമുള്ള “കുട്ടിക്കുറുമ്പി”യായാണ് അവൾ വളരുന്നത്.
നവധാന്യപ്പൊടി, ഹെൽത്ത് സപ്ലിമെന്റുകൾ, പാൽപ്പൊടി എന്നിവ നൽകി സൂക്ഷ്മപരിചരണത്തിലൂടെയാണ് കുഞ്ഞാനയുടെ ജീവൻ രക്ഷിച്ചതെന്ന് വനവകുപ്പ് ഡോക്ടർമാർ അറിയിച്ചു. അണുബാധ ഒഴിവാക്കുന്നതിനായി ഇതുവരെ സന്ദർശകരെ അനുവദിച്ചിട്ടില്ല.
പ്രഭാതഭക്ഷണത്തിന് ശേഷം നടത്തം, പകൽ സമയം ചെലവഴിക്കാനായി പ്രത്യേകമായി ഒരുക്കിയ സ്വിമ്മിങ് സൗകര്യം എന്നിവയും കുഞ്ഞാനയ്ക്ക് ഒരുക്കിയിട്ടുണ്ട്. രാത്രി പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് വിശ്രമം.
മാതൃപരിചരണം ലഭിക്കാത്തതിനാൽ കുറഞ്ഞത് അഞ്ച് വർഷത്തോളം ഇതേ രീതിയിൽ സംരക്ഷിക്കേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പിന്നീട് കാട്ടിലേക്ക് തിരിച്ചയക്കാനാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.
വന്യജീവിതം മുന്നിൽക്കണ്ട് കുഞ്ഞാനയ്ക്ക് ഇതുവരെ പേര് നൽകിയിട്ടില്ല.
English Summary
A female elephant calf, rescued as a one-day-old after being separated from its herd, has turned one at Abhayaranyam. The calf is under intensive care by forest officials and has become a beloved presence among staff.
Fed with milk powder, supplements, and special care, the calf is being raised with strict hygiene protocols. Experts say it may take up to five years of care before it can be reintroduced into the wild.









