മഞ്ഞള്ളൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 22.13 കോടി രൂപ തിരിച്ചുപിടിക്കാൻ ഉത്തരവ്; മുൻ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 20 പേർ തുക തിരിച്ചടയ്ക്കണം; വീഴ്ച വരുത്തിയാൽ സ്വത്തുക്കൾ കണ്ടുകെട്ടും
കൊച്ചി: വാഴക്കുളം മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും എതിരെ കർശന നടപടി. ക്രമക്കേടിലൂടെ നഷ്ടമായ 22,13,85,348 രൂപ ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കാനാണ് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടത്.
അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതനുസരിച്ച്, ബാങ്കിന്റെ മുൻ പ്രസിഡന്റ് ജോയ് മാളിയേക്കലും മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണത്തോടെയാണ് ക്രമക്കേടുകൾ നടന്നത്. വാല്യുവേഷനോ മതിയായ ഈടോ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികൾ ബെനാമി വായ്പയായി എടുത്തതായും കണ്ടെത്തി.
നിക്ഷേപകർ അറിയാതെ സ്ഥിര നിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകൾ ഉണ്ടാക്കി വായ്പ എടുക്കുകയും, ബാങ്കിന്റെ സോഫ്റ്റ്‌വെയറിലും ഓഡിറ്റ് രേഖകളിലും കൃത്രിമം കാട്ടുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. ഈ തട്ടിപ്പിലൂടെ ബാങ്കിന് 22.13 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട് പറയുന്നു.
കേസിൽ ഏറ്റവും കൂടുതൽ ബാധ്യത ചുമത്തിയിരിക്കുന്നത് അന്തരിച്ച ജോയ് മാളിയേക്കലിനാണ് — 6.45 കോടി രൂപ. അദ്ദേഹം മരിച്ചതിനാൽ ഈ തുക അനന്തരാവകാശികളിൽ നിന്ന് ഈടാക്കണമെന്നാണ് നിർദേശം. ഡൊമിനിക് സ്കറിയയ്ക്ക് 6.12 കോടി രൂപയും, ആനി ജോയ് (2.12 കോടി), വി.എം സൈനുദ്ദീൻ (1.96 കോടി), കെ.എസ് ബോബൻ (1.40 കോടി) എന്നിവർക്കും ഉൾപ്പെടെ 20 പേരോട് തുക തിരിച്ചടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
നിലവിൽ ബാങ്കിന്റെ ആകെ അറ്റനഷ്ടം 28.48 കോടി രൂപയായി കണക്കാക്കപ്പെടുന്നു. പ്രവർത്തന മൂലധനം വൻതോതിൽ ചോർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു മാസത്തിനകം തുക തിരിച്ചടയ്ക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ടവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary
Authorities ordered recovery of ₹22.13 crore from officials and staff involved in a major fraud at a cooperative bank in Vazhakulam near Kochi. The scam involved fake deposits, benami loans, and manipulation of records. Recovery action, including asset seizure, will follow if repayment is not made within a month.
vazhakulam-cooperative-bank-fraud-22-crore-recovery-order
Kochi News, Bank Fraud, Cooperative Bank Scam, Kerala Crime, Financial Fraud, Recovery Order, Kerala Cooperative Sector









