ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു
മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളി മുഖക്കാപ്പ്, പൂജാസെറ്റ്, ഭണ്ഡാരത്തിലെ പണം എന്നിവ ഉൾപ്പെടെ വിലമതിക്കുന്ന സാധനങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രി പൂജാരി നട അടച്ചതിന് ശേഷമാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് പ്രതി അകത്തു കയറിയത്. തുടർന്ന് ഉത്തരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോൽ കൈക്കലാക്കി ശ്രീകോവിൽ തുറന്ന് കവർച്ച നടത്തുകയായിരുന്നു. ഏകദേശം 950 ഗ്രാം തൂക്കമുള്ള വെള്ളി മുഖക്കാപ്പ്, പൂജാസെറ്റ്, ഒമ്പത് ഓട്ടുരുളികൾ എന്നിവയാണ് നഷ്ടമായത്. കൂടാതെ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ബാഗും അതിലുണ്ടായിരുന്ന പണവും ഭക്ഷണ പാത്രവും പ്രതി കൊണ്ടുപോയിട്ടുണ്ട്.
ക്ഷേത്രമതിലിൽ സ്ഥാപിച്ചിരുന്ന നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും കവർന്നതായി കണ്ടെത്തി. മോഷ്ടിച്ച വെള്ളി സാധനങ്ങൾക്ക് മാത്രം വിപണിയിൽ എഴുപതിനായിരം രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭാരവാഹികൾ കവർച്ച നടന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അതേസമയം, തിരുവനന്തപുരം കോവളത്തുള്ള ക്ഷേത്രത്തിൽ നടന്ന സമാന കവർച്ച കേസിൽ പാലക്കാട് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പകൽ സമയത്ത് തന്നെ ക്ഷേത്രത്തിൽ കയറി വെള്ളി ആഭരണം മോഷ്ടിച്ച ഇയാൾ പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു മോഷണവും നടത്തി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ പിടിയിലാകുകയായിരുന്നു.
English Summary
A theft was reported at Kanjiramukku Ayyappankavu temple in Malappuram, where silver ornaments and offerings were stolen from the sanctum. Police have launched an investigation and are examining CCTV footage. A similar temple theft case in Thiruvananthapuram recently led to the arrest of a suspect.









