വിവാഹവാഗ്ദാനം നൽകി വൈദികന്റെ ക്രൂരത; പീഡനക്കേസിൽ ഒടുവിൽ അറസ്റ്റ്!
പേരാവൂർ: വിവാഹവാഗ്ദാനം നൽകി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷി (33) ആണ് അറസ്റ്റിലായത്.
കേളകം പൊലീസ് പരിധിയിലുള്ള പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 13-ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് ഒതുക്കാൻ ഉന്നത ഇടപെടൽ ഉണ്ടായെന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടി വേഗത്തിലായത്. പോക്സോയും ബി.എൻ.എസ് വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, കൽപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി കലർത്തിയ സിഗരറ്റ് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന ശിക്ഷ വിധിച്ചു.
തൃക്കൈപ്പറ്റ സ്വദേശി മിഥുൻ ദാസ് (22) നെ 27 വർഷവും ഒൻപത് മാസവും തടവിനും ₹77,000 പിഴയ്ക്കും വിധിച്ചു. 2022 ജൂലൈയിൽ നടന്ന കേസിലാണ് വിധി. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലഹരി കലർത്തിയ സിഗരറ്റ് നൽകി മയക്കിയ ശേഷമാണ് പീഡനം നടത്തിയതെന്ന് കോടതി കണ്ടെത്തി.
English Summary
A priest was arrested in Kannur for sexually assaulting a 17-year-old girl under the promise of marriage. In a separate case in Kalpetta, a man was sentenced to over 27 years in prison for assaulting a minor after drugging her.









