സ്പാം കോളുകൾ കുത്തനെ ഉയർന്നു: 2025ൽ 31 ലക്ഷം പരാതികൾ; ₹54,000 കോടി നഷ്ടം ഡിജിറ്റൽ തട്ടിപ്പിലൂടെ
കൊച്ചി: ഡിജിറ്റൽ അറസ്റ്റ്, ലോൺ തട്ടിപ്പ് തുടങ്ങിയവയുടെ പേരിൽ വരുന്ന സ്പാം കോളുകൾ രാജ്യത്ത് ഭീതിയുണർത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം 31 ലക്ഷത്തിലധികം പരാതികളാണ് രജിസ്റ്റർ ചെയ്തത്. ടെലികോം സേവനദാതാക്കൾ 33,000ത്തിലധികം ഫോൺ നമ്പറുകൾ മരവിപ്പിച്ചതായും ട്രായ് അറിയിച്ചു.
2025ൽ ഇന്ത്യക്കാരുടെ ഫോണുകളിലെത്തിയ ദുരൂഹ വിളികളുടെ വ്യാപ്തി അതിശയിപ്പിക്കുന്നതാണ്. കോളർ ഐഡന്റിഫിക്കേഷൻ ആപ്പായ ട്രൂകോളർ മാത്രം കണ്ടെത്തിയത് 4168 കോടി സ്പാം കോളുകളാണ്. ഇതിൽ 1189 കോടി കോളുകൾ ഉപയോക്താക്കൾ സ്വയം ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. സ്പാം കോളുകളിൽ 770 കോടിയും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, പേയ്മെന്റ് സേവനദാതാക്കൾ എന്നിവരുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ കോളുകൾ നടത്തുന്നത്. കൂടാതെ, പണം തട്ടാൻ ലക്ഷ്യമിട്ട് നൂറുകണക്കിന് വ്യാജ ലിങ്കുകളും 12,903 എസ്.എം.എസ് സന്ദേശങ്ങളും ഒരു വർഷത്തിനിടെ പ്രചരിപ്പിച്ചു.
പരാതികളുടെ എണ്ണം വർഷംതോറും ഉയരുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾക്ക് ട്രായ് കർശന മാർഗനിർദ്ദേശങ്ങൾ നൽകി. സാമ്പത്തിക ഇടപാടുകൾ ആവശ്യപ്പെടുന്ന കോളുകളിൽ കെ.വൈ.സി പരിശോധനയും നേരിട്ടുള്ള വെരിഫിക്കേഷനും നിർബന്ധമാക്കണമെന്ന് നിർദ്ദേശിച്ചു. സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയാൽ ഉപഭോക്താക്കളെ മുന്നറിയിപ്പു നൽകി ഉടൻ മരവിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലൂടെ രാജ്യത്ത് ഇതുവരെ ₹54,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെയാണ് ഇത്തരം തട്ടിപ്പുകാർ കൂടുതലായി ലക്ഷ്യമിടുന്നത്.
കരുതൽ നിർദ്ദേശങ്ങൾ
- ബാങ്കുകൾ ഒരിക്കലും ഫോൺ വഴി OTP ചോദിക്കില്ല
- “ഡിജിറ്റൽ അറസ്റ്റ്” എന്നത് യഥാർത്ഥ അന്വേഷണ ഏജൻസികൾ നടത്തുന്നതല്ല
- വാട്സാപ്പ് ലിങ്കുകളും വീഡിയോ കോളുകളും തട്ടിപ്പിന്റെ ഭാഗമായിരിക്കാം
- TRAI DND ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ഉചിതം
- സ്പാം തിരിച്ചറിയുന്ന ഇൻബിൽറ്റ് സംവിധാനമുള്ള ഫോണുകൾ ഉപയോഗിക്കുക
- 140/160 എന്നിവയിൽ തുടങ്ങുന്ന നമ്പറുകൾ സാധാരണയായി അംഗീകൃത സേവനങ്ങളാണ്
തട്ടിപ്പിനിരയായാൽ ചെയ്യേണ്ടത്
- ഉടൻ ബാങ്കിനെയും മൊബൈൽ സേവനദാതാവിനെയും അറിയിക്കുക
- cybercrime.gov.in വഴി പരാതി നൽകുക അല്ലെങ്കിൽ 1930 ഹെൽപ്ലൈനിൽ വിളിക്കുക
- സഞ്ചാർ സാരഥി ആപ്പിലെ ‘ചക്ഷു’ പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്യുക
- UPI പിൻ, നെറ്റ് ബാങ്കിംഗ് പാസ്വേഡുകൾ, ബന്ധപ്പെട്ട ഇമെയിൽ എന്നിവ ഉടൻ മാറ്റുക
സൈബർ വിദഗ്ധനായ നന്ദകിഷോർ ഹരികുമാർ പറഞ്ഞു: പരിചിതമല്ലാത്ത കോളുകളിൽ യുക്തിപരമായ സമീപനം സ്വീകരിക്കണം. കോളുകൾ സ്വീകരിച്ചാലും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കരുത്.
English Summary
India witnessed a sharp rise in spam and fraud calls in 2025, with over 3.1 million complaints registered. TRAI reported that telecom providers blocked more than 33,000 numbers. Truecaller alone identified 41.68 billion spam calls, many linked to financial fraud. Digital arrest scams have caused losses of ₹54,000 crore, especially targeting senior citizens. Authorities urge caution, verification, and immediate reporting in case of fraud.









