അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിൽ ആശങ്ക ഉയരുന്നതായി റിപ്പോർട്ട്. ബൂത്തുതല അവലോകനത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ വിജയം എളുപ്പമാകില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ബി ജെ പി വോട്ടുകളുടെ ദിശയാണ് ഫലം നിർണയിക്കുകയെന്നുമാണ് സിപിഎം കണക്കുകൂട്ടൽ. ജയിച്ചാലും തോറ്റാലും ഭൂരിപക്ഷം 2000 വോട്ടിനുള്ളിലായിരിക്കുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്ന ആരോപണവും ഇടത് സ്ഥാനാർത്ഥി എച്ച് സലാം ഉന്നയിച്ചിരുന്നു.
ഇടത് വോട്ടുകളിൽ വിള്ളൽ ഉണ്ടായിരിക്കാമെന്നും, നിഷ്പക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും യുഡിഎഫിലേക്ക് വഴുതിയേക്കാമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.
അതേസമയം, അമ്പലപ്പുഴയിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 5,000 മുതൽ 10,000 വരെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന അവർ, ട്രെൻഡ് അനുകൂലമായാൽ അത് 15,000 കടക്കാമെന്നും കണക്കുകൂട്ടുന്നു.
മണ്ഡലത്തിൽ പരാജയം നേരിട്ടാൽ സിപിഎമ്മിന് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. കേഡർ വോട്ടുകൾ ഉറപ്പാക്കാൻ പാർട്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും, ഫലം പാർട്ടിക്ക് നിർണായകമായിരിക്കും.
English Summary
CPM is concerned about a tough contest in Ambalappuzha, while UDF remains confident of victory. BJP votes and shifting voter trends may play a crucial role in the outcome.









