രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?
തളിപ്പറമ്പ്: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് വൻ സംഭാവന പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തിന്റെ മഹത്വവും പ്രത്യേകതകളും വീണ്ടും ശ്രദ്ധാകേന്ദ്രമായി. ക്ഷേത്രദർശനത്തിനിടെ 3 കോടി രൂപ സംഭാവന നൽകിയ അദ്ദേഹം, പിന്നീട് നവീകരണ പ്രവർത്തനങ്ങൾക്ക് കൂടി 12 കോടി രൂപ നൽകാൻ തീരുമാനിച്ചു.
ത്രേതായുഗത്തോളം പഴക്കമുള്ളതായി കരുതപ്പെടുന്ന രാജരാജേശ്വര ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം. പെരിഞ്ചെല്ലൂർ എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിൽ ശ്രീരാമൻ ദർശനം നടത്തിയെന്ന ഐതിഹ്യവും പ്രചരിച്ചിരിക്കുന്നു. ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഭക്തർ എത്തുന്ന പ്രധാന സന്നിധിയാണ് ഇത്.
ക്ഷേത്രത്തിലെ 14 അടി ഉയരമുള്ള വെങ്കല ശിവപ്രതിമയും ശ്രദ്ധേയമാണ്. 4200 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമ ശില്പി ഉണ്ണി കാനായി നാലുവർഷം കൊണ്ടാണ് നിർമിച്ചത്.
രാജാക്കന്മാരുടെ കാലം മുതൽ ഭരണാധികാരികളുടെ പ്രിയ സന്നിധിയായി തുടരുന്ന ഈ ക്ഷേത്രത്തിൽ നിരവധി പ്രമുഖർ ദർശനം നടത്തിയിട്ടുണ്ട്. ജയലളിത, അമിത് ഷാ, യെഡിയൂരപ്പ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ സന്ദർശനങ്ങളും ശ്രദ്ധേയമാണ്.
ഭക്തി, ഐതിഹ്യം, പൈതൃകം എന്നിവയുടെ സമന്വയമാണ് രാജരാജേശ്വര ക്ഷേത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഇതാണ് അനന്ത് അംബാനിയെ ആകർഷിച്ചതെന്നാണ് വിലയിരുത്തൽ.
English Summary
Anant Ambani has pledged ₹15 crore for the renovation of the Rajarajeshwara Temple in Taliparamba. The temple’s rich history, mythology, and cultural significance are believed to have inspired the contribution.









