വിഷു യാത്രയ്ക്ക് ‘ഡൈനാമിക് ഷോക്ക്’: കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ 50% വരെ വർധന
ബെംഗളൂരു: വിഷു സീസണിനെ തുടർന്ന് കെഎസ്ആർടിസിയുടെ ഡൈനാമിക് പ്രൈസിങ് സംവിധാനത്തിലൂടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരക്ക് കൂടിയ ദിവസങ്ങളായ ഏപ്രിൽ 10, 11 തീയതികളിൽ 30 മുതൽ 50 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കുന്നത്.
വാരാന്ത്യങ്ങളിലും ഉത്സവകാലത്തും നിരക്ക് വർധിപ്പിക്കാൻ അനുവദിക്കുന്ന രീതിയാണ് ഡൈനാമിക് പ്രൈസിങ് സംവിധാനം. ബസുകളിൽ യാത്രക്കാരുടെ കുറവ് മൂലമുള്ള നഷ്ടം നികത്തുന്നതിനായി 2025 നവംബർ മുതൽ പ്രീമിയം സർവീസുകളിൽ ഇത് നടപ്പിലാക്കിയിരുന്നു.
അതേസമയം, ബസ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് 50 ശതമാനം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ നിരക്ക് കുറയ്ക്കുന്ന വ്യവസ്ഥയും നിലവിലുണ്ട്. ഉത്സവകാലത്ത് ‘എൻഡ് ടു എൻഡ്’ ടിക്കറ്റ് സംവിധാനം നടപ്പിലാക്കുന്നതിനാൽ ഇടയ്ക്ക് ഇറങ്ങുന്ന യാത്രക്കാരും മുഴുവൻ ദൂരത്തിന്റെ നിരക്ക് നൽകേണ്ടിവരും.
വിഷു സമയത്തെ പ്രധാന റൂട്ടുകളിലെ നിരക്കുകൾ: തിരുവനന്തപുരം – എസി സ്ലീപ്പർ ₹2858, എസി സീറ്റർ ₹1751; കോട്ടയം – ₹2022 (സ്ലീപ്പർ); എറണാകുളം – ₹2440 (സ്ലീപ്പർ); കോഴിക്കോട് – എസി സീറ്റർ ₹1454; കണ്ണൂർ – ₹1420; പയ്യന്നൂർ – ₹1496 എന്നിവയാണ്.
ഇതിനിടെ, തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് പോകുന്നവർക്കായി കെഎസ്ആർടിസിയും കർണാടക ആർടിസിയും പ്രത്യേക ബസുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലേക്കായി അധിക സർവീസുകൾ നടത്തും.
English Summary
Passengers have raised concerns over KSRTC’s dynamic pricing, which has increased ticket fares by 30–50% during the Vishu travel rush.
The system, introduced to offset losses, allows fare hikes during peak demand. Special buses have also been arranged for election travel.









