കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന് നാളെ ബൂത്തിലേക്ക്
തിരുവനന്തപുരം: വിവാദങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞ പ്രചാരണക്കൊടുങ്കാറ്റിന് വിരാമമായി. ഇനി ജനമനസിന്റെ വിധിയെഴുത്തിനായി കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്.
മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിന്റെ പരമാവധി ഉയരത്തിലാണ്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളുടെ കരുത്തിൽ മൂന്നാംവട്ടം അധികാരം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരം അനുകൂല തരംഗമാകുമെന്ന് കണക്കുകൂട്ടി അധികാരം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം, കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടി ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
ജാതി-സമുദായ സമവാക്യങ്ങൾ നിർണായക ഘടകമാകുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രചാരണത്തിന്റെ തീവ്രത വോട്ടിലേക്ക് എത്രത്തോളം മാറുമെന്നതാണ് പ്രധാന ആകാംക്ഷ.
എൽഡിഎഫ് മുന്നണിക്ക് പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ പ്രധാന ആയുധമാണ്. 2021ലെ പ്രകടനപത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പാക്കിയെന്ന പ്രോഗ്രസ് കാർഡ് മുന്നോട്ടുവച്ച് ജനവിധി തേടുകയാണ് അവർ.
യുഡിഎഫ്, ഇന്ദിര ഗ്യാരണ്ടി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഭരണവിരുദ്ധ വികാരം മുതലെടുക്കാനാണ് ശ്രമം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
എൻഡിഎ, ‘മോദി ഗ്യാരന്റി’ ഉയർത്തിപ്പിടിച്ച് വികസന രാഷ്ട്രീയമാണ് മുന്നോട്ട് വെച്ചത്. ഒന്നിലേറെ സീറ്റുകളിൽ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഡീൽ വിവാദങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ വെല്ലുവിളിയായേക്കാം.
അതേസമയം, എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണികൾ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് പ്രചാരണത്തിന്റെ അവസാന ഘട്ടം ചൂടേകി.
കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ആരാകും മുന്നിൽ എത്തുക എന്നത് നാളെ വ്യക്തമായിരിക്കും.
English Summary
Kerala heads to polling tomorrow after an intense campaign. LDF, UDF, and NDA are all confident of victory, banking on development, anti-incumbency, and national leadership respectively. Voter sentiment will now decide the outcome.









