രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ
കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് കനത്ത തിരിച്ചടി. കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ജാമ്യം അനുവദിക്കുന്നതിനെതിരെ പൊലീസ് ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. നിലവിൽ രണ്ട് കേസുകളിൽ ജാമ്യത്തിലാണെന്നും, പുതിയ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് കരൾ മാറ്റ ശസ്ത്രക്രിയ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി അപേക്ഷിച്ചത്. എന്നാൽ കേസിന്റെ ഗൗരവവും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നതും പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഇതോടെ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ തുടരാൻ കോടതി അനുമതി നൽകി. മുൻ കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
English Summary
Filmmaker Ranjith suffered a setback as a court in Kochi rejected his bail plea in a sexual assault case. The prosecution opposed bail, citing the risk of influencing witnesses and destroying evidence, especially as he is already on bail in two other cases.
Despite the defense highlighting serious health issues, including a liver transplant, the court denied bail considering the gravity of the case and the early stage of investigation. He has been remanded to police custody until Monday.









