കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്
സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് കർശനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
നേരിട്ട് വെയിലേൽക്കുന്ന തരത്തിലുള്ള ജോലി ചെയ്യുന്നവർ തങ്ങളുടെ പ്രവൃത്തിസമയം ക്രമീകരിക്കേണ്ടതാണ്. പകൽ സമയത്തെ ജോലി പ്രഭാതങ്ങളിലേക്കും വൈകുന്നേരങ്ങളിലേക്കും മാറ്റുന്നത് സൂര്യാഘാതം ഒഴിവാക്കാൻ സഹായിക്കും.
വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം വൻതോതിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ അത്യാവശ്യമാണ്.
ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതാണ് ആരോഗ്യകരം.
ശരീരത്തിന് ഊർജ്ജവും ജലാംശവും നൽകുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ ശീലമാക്കണം.
കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. പുറത്തുനിന്ന് പാനീയങ്ങൾ കുടിക്കുമ്പോൾ കടകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തണം. അമിതമായി മധുരം ചേർത്ത പാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം.
വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക സംരക്ഷണം നൽകണം.
വെയിലത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും പാദരക്ഷകൾ ധരിക്കാനും മറക്കരുത്. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറി സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
അടച്ചിട്ട വാഹനങ്ങളിൽ വെയിലത്ത് കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. മനുഷ്യർക്കൊപ്പം തന്നെ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ ശ്രദ്ധിക്കണം.
തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ സൂര്യാതപമോ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനമായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനം, ഛർദി, അസാധാരണമായ വിയർപ്പ്, മൂത്രത്തിന്റെ അളവ് കുറയുകയോ കടുംനിറമാവുകയോ ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തണലിലേക്ക് മാറി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി നേർത്ത വസ്ത്രങ്ങൾ ധരിക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുന്നതും ഫാനോ എസിയോ ഉപയോഗിക്കുന്നതും ഗുണകരമാണ്.
ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.









