‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം
ആലപ്പുഴ: സാധാരണയായി കലഹങ്ങളിലും വാക്ക്പോരുകളിലും കേൾക്കുന്ന ‘കാലമാടൻ’ ഇവിടെ ഭക്തർ ആരാധിക്കുന്ന ദേവതയാണ്. ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ശ്രീകാലമാടൻ സ്വാമി ക്ഷേത്രം അപൂർവ വിശ്വാസങ്ങളാൽ ശ്രദ്ധേയമാണ്.
പരമശിവന്റെ മാനസപുത്രന്മാരിൽ ഒരാളായി വിശ്വസിക്കുന്ന ഉഗ്രമൂർത്തിയായ കാലമാടനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ ഉപപ്രതിഷ്ഠയായി മാടൻ കാണപ്പെടുന്നുണ്ടെങ്കിലും, കാലമാടനായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക ക്ഷേത്രം ഇതൊന്നാണെന്നതാണ് പ്രത്യേകത.
കായംകുളം രാജാവിന്റെ കാലത്ത് പ്ലാവിൻ തടിയിൽ കൊത്തിയുണ്ടാക്കിയ രൂപമാണ് ഇന്നുള്ള പ്രതിഷ്ഠയെന്ന വിശ്വാസം നിലനിൽക്കുന്നു. മുട്ടം കണിയാംപറമ്പിൽ കുടുംബത്തിന്റെ അറയിൽ സൂക്ഷിച്ചിരുന്ന ഈ രൂപം പിന്നീട് ക്ഷേത്രമായി സ്ഥാപിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് പഴമക്കാർ പറയുന്നത്. പൂജാവകാശം ഇന്നും ആ കുടുംബത്തിനാണ്.
പന്തം പോലുള്ള കണ്ണുകളും വലിയ പല്ലുകളുമുള്ള കാലമാടന്റെ രൂപം കാണാൻ മകരമാസത്തിലെ അവസാന ദിവസം ഭക്തർ എത്തിച്ചേരുന്നു. രൂപത്തിന് മുകളിൽ പഞ്ചനാഗങ്ങൾ കുട ചൂടിയ നിലയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
നട അടഞ്ഞുകിടക്കുമ്പോഴും ദിനംപ്രതി നിരവധി വിശ്വാസികൾ എത്തി പ്രാർത്ഥിക്കുന്നു. വെറ്റില, പുകയില, എണ്ണ, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവ സമർപ്പിച്ചാണ് ഭക്തർ വഴിപാട് നടത്തുന്നത്. പ്രത്യേക ഉദ്ദേശ്യങ്ങൾക്കായി 11 മുതൽ 21 ദിവസം വരെ വിളക്ക് കത്തിക്കുന്നവരുമുണ്ട്.
വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രനട തുറക്കുന്നത്—മകരമാസത്തിലെ അവസാന ദിവസം. അന്നേദിവസം കരിങ്കോഴി സമർപ്പണമാണ് പ്രധാന വഴിപാട്. സമീപത്തെ ഭദ്രകാളി ക്ഷേത്രത്തിൽ എല്ലാ മാസവും ഒന്നാം തീയതി പൂജ നടക്കും.
അപൂർവ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ടു ശ്രദ്ധേയമായ ഈ ക്ഷേത്രത്തിലേക്ക് ഉത്സവദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തർ എത്താറുണ്ട്.
English Summary
A unique temple dedicated to “Kalamadan” in Alappuzha draws devotees with rare rituals and beliefs.









