കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിർണായക മാറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. ബസുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുൾപ്പെടെ എല്ലാ ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് തീരുമാനം.
അടുത്ത അധ്യയന വർഷത്തേക്കായി പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വലിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ജീവനക്കാർക്ക് സ്വഭാവദൂഷ്യമില്ലായ്മ ഉറപ്പാക്കണമെന്ന വ്യവസ്ഥ മാത്രമുണ്ടായിരുന്നുവെങ്കിലും, ഇനി അതിന് തെളിവായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതായിരിക്കും.
സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളെ സമീപിക്കാം. ഈ നിർദേശം സ്കൂളുകൾ കർശനമായി നടപ്പിലാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ സ്വകാര്യ ബസുകളിൽ ഡ്രൈവർമാർക്ക് മാത്രമാണ് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ സ്കൂൾ ബസുകളിൽ ഡ്രൈവർമാരോടൊപ്പം മറ്റ് ജീവനക്കാരും കുട്ടികളുമായി നേരിട്ട് ഇടപെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ വ്യാപക മാറ്റം.
ബസുകളിൽ ജോലി ചെയ്യുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉണ്ടാകുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കിടയിൽ നിലനിന്നിരുന്നു. പുതിയ തീരുമാനം ഇത്തരം ആശങ്കകൾക്ക് പരിഹാരമാകുകയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റമാകുകയും ചെയ്യും.
English Summary
The Kerala government is set to introduce a major safety reform for school buses by making police clearance certificates mandatory for all staff, including drivers and other employees. Previously, only drivers in private buses required such certification. The new rule, part of the upcoming academic year’s school safety manual, aims to ensure that no staff with criminal backgrounds are employed, offering reassurance to parents about children’s safety.









