കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!
കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ വൻ ലഹരിവേട്ടയിൽ ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെന്റ് ഉടമയും ഉൾപ്പെടെ എട്ട് പേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെട്ട ലഹരി സംഘം പിടിയിലായത്.
തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്തഡോക്ടറായ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിയും ഫിസിയോതെറാപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിയായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയിൻ, മെത്താഫിറ്റമിൻ, എക്സ്റ്റസി ഗുളികകൾ എന്നിവയും പിടിച്ചെടുത്തു. 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയിൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവയാണ് കണ്ടെടുത്തത്.
ഇവന്റ് മാനേജ്മെന്റ് രംഗത്തുള്ള ഒരാൾ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കടവന്ത്ര എസ്‌എച്ച്ഒ ആർ. ബിജു, സബ് ഇൻസ്‌പെക്ടർ പി.ആർ. രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്‌ഐ വിനോജും ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary
Eight people, including a doctor, lawyer, and event management owner, were arrested in a major drug bust at a five-star hotel in Kochi.









